ഇസ്രായേൽ-ഗസ സംഘർഷത്തിൽ മോദി സർക്കാരിന്റേത് 'ധാർമ്മിക ഭീരുത്വം' : കോൺഗ്രസ്
ഇസ്രായേൽ-ഗസ സംഘർഷത്തിൽ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന നിലപാടിനെതിരെ വിമർശനവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഇന്ത്യയുടെ പരമ്പരാഗത വിദേശനയ നിലപാടുകളിൽ നിന്ന് മോദി സർക്കാർ വിട്ടുമാറിയെന്നും കോൺഗ്രസ് ആരോപിച്ചു.
ന്യൂഡൽഹി : ഇസ്രായേൽ-ഗസ സംഘർഷത്തിൽ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന നിലപാടിനെതിരെ വിമർശനവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഇന്ത്യയുടെ പരമ്പരാഗത വിദേശനയ നിലപാടുകളിൽ നിന്ന് മോദി സർക്കാർ വിട്ടുമാറിയെന്നും കോൺഗ്രസ് ആരോപിച്ചു.
ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ നരേന്ദ്ര മോദി സർക്കാർ 'മൗനം' പാലിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ഇസ്രായേലിലെ ഒരു 'കൊലപാതക ഭരണകൂടത്തോട്' മുമ്പൊരു ഭരണകൂടവും ഇത്രയും ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ഗസയിൽ ഇസ്രായേൽ തുടരുന്ന സൈനിക നടപടികളിലും ലെബനനിലെ ബോംബാക്രമണങ്ങളിലും പ്രധാനമന്ത്രി പുലർത്തുന്ന 'പൂർണ്ണ മൗനം' അദ്ദേഹത്തിന്റെ 'ധാർമ്മിക ഭീരുത്വത്തെയാണ്' സൂചിപ്പിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് സമൂഹമാധ്യമമായ എക്സിൽ പങ്കിട്ട പോസ്റ്റിൽ കുറ്റപ്പെടുത്തി.
പരമ്പരാഗത ഇന്ത്യൻ തത്വങ്ങളും നിലപാടുകളും ഒഴികെയുള്ള എല്ലാ മാനുഷിക മൂല്യങ്ങളെയും വഞ്ചിച്ച മോദി സർക്കാരിനെപ്പോലെ, കൊലപാതകികളായ ഇസ്രായേലി ഭരണകൂടത്തോട് ഇത്രയധികം ഐക്യദാർഢ്യം പ്രകടിപ്പിച്ച മറ്റൊരു സർക്കാരും ഉണ്ടായിട്ടില്ലെന്നും എക്‌സിലെ തന്റെ പോസ്റ്റിൽ കുറിക്കുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രധാനമന്ത്രി പ്രതികരിക്കാത്തതും കോൺഗ്രസ് ചൂണ്ടിക്കാട്ടി.സർക്കാരിന്റെ പശ്ചിമേഷ്യൻ നയത്തിനെതിരായ വിമർശനം കോൺഗ്രസ് സമീപ ആഴ്ചകളിൽ ശക്തമാക്കിയിട്ടുണ്ട്.