മുടിവെട്ടി നശിപ്പിച്ചുവെന്ന് കാണിച്ച് സലൂണിനെതിരെ 2 കോടി നഷ്ടപരിഹാരം തേടി മോഡല്‍ നല്‍കിയ കേസ് ; 25 ലക്ഷം നല്‍കിയാല്‍ മതിയെന്ന് സുപ്രീം കോടതി

 

മുടിവെട്ടുന്നതിനിടെ താന്‍ സംശയം ചോദിച്ചെങ്കിലും സലൂണുകാര്‍ ഇത് 'ലണ്ടന്‍ ഹെയര്‍കട്ട്' ആണ് എന്നായിരുന്നു മറുപടി നല്‍കിയതെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

 

ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയിലെ സലൂണിനെതിരെയാണ് മോഡലായ ആഷ്ന റോയി പരാതി നല്‍കിയത്.

മുടിവെട്ടി നശിപ്പിച്ചുവെന്ന് കാണിച്ച് സലൂണിനെതിരെ മോഡലായ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയ സംഭവത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ(എന്‍സിഡിആര്‍സി) ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവിലാണ് സുപ്രീം കോടതിയുടെ വിധി. രണ്ട് കോടിക്ക് പകരം സലൂണ്‍ നിലവില്‍ കെട്ടിവെച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരമായി മതി എന്നാണ് കോടതിയുടെ വിധി.

ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയിലെ സലൂണിനെതിരെയാണ് മോഡലായ ആഷ്ന റോയി പരാതി നല്‍കിയത്. 2018ലായിരുന്നു പരാതിക്കിടയായ സംഭവം. മുടിയുടെ അറ്റത്തുനിന്ന് നാല് ഇഞ്ച് വെട്ടണമെന്ന നിര്‍ദേശം നല്‍കിയെങ്കിലും നാല് ഇഞ്ച് മാത്രം ബാക്കിയാക്കി മുടി വെട്ടിക്കളഞ്ഞു എന്നായിരുന്നു പരാതി. മുടിവെട്ടുന്നതിനിടെ താന്‍ സംശയം ചോദിച്ചെങ്കിലും സലൂണുകാര്‍ ഇത് 'ലണ്ടന്‍ ഹെയര്‍കട്ട്' ആണ് എന്നായിരുന്നു മറുപടി നല്‍കിയതെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ തനിക്ക് സിനിമകളിലും മോഡലിങ്ങിലും അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക സമ്മര്‍ദത്തിലേക്കും വിഷാദത്തിലേക്കും വരെ നയിച്ചുവെന്നും പരാതിക്കാരി ഉന്നയിച്ചിരുന്നു. അഞ്ച് കോടിയാണ് ആഷ്ന റോയി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നതെങ്കിലും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ രണ്ട് കോടി എന്ന തുകയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ മുടിവെട്ടിയത് കാരണം അവസരങ്ങളും വരുമാനവും നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്നതില്‍ മോഡല്‍ പരാജയപ്പെട്ടുവെന്നായിരുന്നു സുപ്രീംകോടതിയുടെ നീരീക്ഷണം. ഇതിന് പിന്നാലെ മുന്‍കോടതി ഉത്തരവുകള്‍ പ്രകാരം സ്ഥാപനം ഇതിനകം കെട്ടിവെച്ച 25 ലക്ഷം രൂപ അന്തിമ നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു.