ഇന്ത്യൻ നിയമങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിൽ മെറ്റക്ക് ‘സേഫ് ഹാർബർ’ പരിരക്ഷ ലഭിക്കില്ല ; കേന്ദ്ര സർക്കാർ 

 

ന്യൂഡൽഹി: ഇന്ത്യൻ നിയമങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിൽ മെറ്റക്ക് ‘സേഫ് ഹാർബർ’ പരിരക്ഷ ലഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഉള്ളടക്ക നിയന്ത്രണവും കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കവും (സി.എസ്.എ.എം) സംബന്ധിച്ച് മെറ്റയുമായി നടത്തിയ ചർച്ചകളിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

സി.എസ്.എ.എം. വിഷയത്തിൽ മെറ്റ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിയമം ലംഘിച്ചാൽ സേഫ് ഹാർബർ പരിരക്ഷ ലഭിക്കില്ലെന്ന സന്ദേശം കമ്പനിക്ക് വ്യക്തമായി നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സി.എസ്.എ.എം. സംബന്ധിച്ച ഉള്ളടക്കത്തിൽ മെറ്റ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്തി ഫിൽട്ടർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിലവിലുള്ള നിയമപരവും നിയമാനുസൃതവുമായ ചട്ടക്കൂടിനുള്ളിലാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ സെൻസർ ചെയ്യുകയോ നിയമാനുസൃതമായ അഭിപ്രായപ്രകടനങ്ങളെ തടയുകയോ അല്ല സർക്കാരിന്റെ ലക്ഷ്യം. ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമുകൾ രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ വ്യക്തമാക്കി.

ഇന്ത്യയുടെ ഭാഷാ-സാംസ്കാരിക വൈവിധ്യം ഉള്ളടക്ക നിയന്ത്രണത്തിൽ കൂടുതൽ പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ആഗോള മാനദണ്ഡങ്ങൾ മാത്രം അടിസ്ഥാനമാക്കി ഉള്ളടക്കം വിലയിരുത്താതെ ഇന്ത്യൻ ഭാഷകളും പ്രാദേശിക സാംസ്കാരിക സാഹചര്യങ്ങളും മനസ്സിലാക്കുന്ന രീതിയിൽ മോഡറേഷൻ സംവിധാനങ്ങൾ പ്രവർത്തിക്കണമെന്നാണ് നിലപാട്.

ഡീപ്ഫേക്കുകളും എ.ഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന മറ്റ് ഉള്ളടക്കങ്ങളും സംബന്ധിച്ച ആശങ്കകളും സർക്കാർ ഉന്നയിച്ചു. ഇത്തരം ഉള്ളടക്കം വ്യക്തമായി ലേബൽ ചെയ്യണമെന്നും ഉപയോക്താക്കൾക്ക് അത് യഥാർഥമാണോ എ.ഐ സൃഷ്ടിച്ചതാണോ എന്ന് തിരിച്ചറിയാൻ കഴിയണമെന്നും ആവശ്യപ്പെട്ടു. ഉള്ളടക്കത്തിന്റെ സ്വഭാവം തിരിച്ചറിയാനുള്ളത് ഉപയോക്താവിന്റെ ‘അറിയാനുള്ള അവകാശവുമായി’ ബന്ധപ്പെട്ട വിഷയമാണെന്നും സർക്കാർ വ്യക്തമാക്കി.

മെറ്റയുടെ റിക്കമൻഡേഷൻ, വൈറാലിറ്റി സംവിധാനങ്ങളും ചർച്ചകളിൽ പരിശോധിച്ചിരുന്നു. നിയമവിരുദ്ധമോ ഹാനികരമോ ആയി തിരിച്ചറിഞ്ഞ ഉള്ളടക്കം വീണ്ടും ഉപയോക്താക്കൾക്ക് ശുപാർശ ചെയ്യപ്പെടുകയോ വ്യാപകമായി പ്രചരിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിശദീകരണം തേടിയിരുന്നു. ഇത്തരം ഉള്ളടക്കം വീണ്ടും ശുപാർശ ചെയ്യുന്നത് തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുടെയും മോഡറേഷൻ നടപടികളുടെയും വിശദാംശങ്ങളും ആവശ്യപ്പെട്ടു.