മണിക് സഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മണിക് സഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
 

ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയായി ഡോ. മണിക് സഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 11.30 ന് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ.എന്നാൽ തിപുരയിൽ അതൃപ്തി പുകയുകയാണ്. മണിക് സഹയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിലും എംഎൽഎ മാർക്ക് അതൃപ്തിയുണ്ട്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിനിടെ കയ്യാംകളിയുണ്ടായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിലാണ് കയ്യാംങ്കളി.

മന്ത്രി രാംപ്രസാദ് പോൾ കസേര എടുത്ത് നിലത്തടിച്ചു. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് സംഘർഷം ഉണ്ടായത്. ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമയെ പിന്തുണക്കുന്നയാളാണ് രാംപ്രസാദ് പോൾ.പുതിയ മുഖ്യമന്ത്രിയെ നേതൃത്വം അടിച്ചേൽപ്പിക്കുകയായിരുന്നു എന്ന് എംഎൽഎമാർ ആരോപിച്ചു.

കാൽ നൂറ്റാണ്ട് നീണ്ട ചെങ്കോട്ട തകർത്തത് അധികാരം പിടിച്ച ത്രിപുരയിൽ തുടർ ഭരണം ഉറപ്പിക്കാനാണ് മുഖ്യമന്ത്രിയെ മാറ്റിയുള്ള ബിജെപി യുടെ പരീക്ഷണം. സമീപകാലത്ത് മറ്റ് പല സംസ്ഥാനങ്ങളിൽ ഫലം കണ്ട തന്ത്രം ത്രിപുരയിലും വിജയിക്കും എന്ന പ്രതീക്ഷിയിലാണ് ബിജെപി. സിപിഐഎമ്മും, തൃണമൂൽ കോൺഗ്രസും, ഭരണ വിരുദ്ധ വികാരവും ഉയർത്തുന്ന വെല്ലുവിളിയെക്കാൾ ഏറെ, ആഭ്യന്തര പ്രശ്‌നങ്ങളെ മറികടക്കാനാണ് ഈ നീക്കം.

വികസന മുരടിപ്പ്, തൊഴിലില്ലായ്മ എന്നീ രണ്ട് വിഷയങ്ങൾ പ്രധാന പ്രചരണ വിഷയമാക്കി യുവാക്കളുടെ വൻ പിന്തുണ നേടിയാണ് ത്രിപുരയിൽ ബിജെപി മികച്ച പ്രതിചായയുള്ള മണിക് സർക്കാരിനെതിരെ വിജയം നേടിയത്.