കഞ്ചാവ് കച്ചവടം തടയാന്‍ ശ്രമിച്ച മുത്തശ്ശിയെ യുവാവ് കല്ലുകൊണ്ട് ഇടിച്ചുകൊന്നു ; പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്

റോഡിലേക്ക് തള്ളിയിട്ട ശേഷം വലിയ കല്ലെടുത്ത് തലയില്‍ ഇടിച്ചാണ് സുശീലയെ കൊലപ്പെടുത്തിയത്.

 

ഒളിവില്‍ പോയ പ്രതിയെ പൊലീസ് വെടിവച്ച് പിടികൂടി.

വീട്ടിലെ കഞ്ചാവ് കച്ചവടം എതിര്‍ത്ത മുത്തശ്ശിയെ 26 വയസ്സുകാരന്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ശിവമോഗയിലാണ് ബുധനാഴ്ച വൈകീട്ട് ദാരുണമായ സംഭവമുണ്ടായത്. മിലാഘട്ട് വാര്‍ഡില്‍ താമസിക്കുന്ന സുശീല (55)യാണ് ചെറുമകന്‍ കിഷോറിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ പ്രതിയെ പൊലീസ് വെടിവച്ച് പിടികൂടി.
കിഷോര്‍ വീട്ടില്‍ കഞ്ചാവ് കച്ചവടം ചെയ്തിരുന്നു. സുശീല ഇതിനെ എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ വഴക്ക് പതിവായിരുന്നു. പൊലീസിനോട് പറയുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വീടിന് പുറത്തേക്കിറങ്ങിയ മുത്തശ്ശിയെ കിഷോര്‍ പിന്തുടര്‍ന്ന് വധിക്കുകയായിരുന്നു.


പിന്നില്‍ നിന്നും റോഡിലേക്ക് തള്ളിയിട്ട ശേഷം വലിയ കല്ലെടുത്ത് തലയില്‍ ഇടിച്ചാണ് സുശീലയെ കൊലപ്പെടുത്തിയത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് കിഷോര്‍ ഒളിവില്‍ പോയി. തുടര്‍ന്ന് സ്ഥലം വളഞ്ഞ പൊലീസ് കിഷോറിനെ കണ്ടെത്തി. എന്നാല്‍ അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കിഷോര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് കാലില്‍ വെടിവച്ചു കീഴ്‌പ്പെടുത്തി. നിലവില്‍ കിഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.