ആഴമില്ലാതെ നീന്തല്‍ കുളത്തിലേക്ക് ഡൈവ് ചെയ്ത യുവാവിന് ദാരുണാന്ത്യം

അവധിദിനം ആഘോഷിക്കാന്‍ ഒന്‍പത് സുഹൃത്തുക്കളോടൊപ്പമാണ് യുവാവ് റിസോര്‍ട്ടിലെത്തിയത്.

 

കുട്ടികള്‍ക്കായുള്ള പൂളിലേക്ക് പത്തടി ഉയരത്തില്‍ നിന്നാണ് ഇയാള്‍ ചാടിയത്.

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയില്‍ ആഴമില്ലാതെ നീന്തല്‍ കുളത്തിലേക്ക് ഡൈവ് ചെയ്ത യുവാവിന് ദാരുണാന്ത്യം. ആഴം കുറവായതിനാല്‍ ഇയാളുടെ തല അടിത്തട്ടില്‍ ശക്തമായി ഇടിച്ചതാണ് മരണത്തിനിടയാക്കിയത്. മാല്‍വനിലെ പ്രമുഖ റിസോര്‍ട്ടില്‍ ഇക്കഴിഞ്ഞ ജൂണ്‍ 20നാണ് സംഭവം. കോല്‍ഹാപൂര്‍ നിവാസിയായ ശ്രീനിക് മിലിന്ദ് തക്കാലേയാണ് മരിച്ചത്.

അവധിദിനം ആഘോഷിക്കാന്‍ ഒന്‍പത് സുഹൃത്തുക്കളോടൊപ്പമാണ് യുവാവ് റിസോര്‍ട്ടിലെത്തിയത്. സംഘത്തിലെ ചിലര്‍ റിസോര്‍ട്ടിലെ റൂമിലായിരുന്നു. ബാക്കിയുള്ളവര്‍ പൂളിലാണ് സമയം ചിലവിട്ടത്. ഇതിനിടയിലാണ് സംഭവം. കുട്ടികള്‍ക്കായുള്ള പൂളിലേക്ക് പത്തടി ഉയരത്തില്‍ നിന്നാണ് ഇയാള്‍ ചാടിയത്. നാലടി മാത്രമായിരുന്നു പൂളിന്റെ ആഴം. ശക്തിയില്‍ ഇയാളുടെ തല അടിത്തട്ടില്‍ അടിച്ച് ഗുരുതര പരിക്കേല്‍ക്കുകയാണ് ഉണ്ടായത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.

സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് യുവാവിന്റെ പിതാവും ബന്ധുക്കളും റിസോര്‍ട്ടില്‍ രാത്രിയോടെ തന്നെ എത്തി. നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറി.