‘ഇന്ത്യ വീണ്ടും ആക്രമിച്ചാൽ വലിയ പ്രത്യാഘാതം’; പാക് സൈനിക മേധാവിയുടെ ഭീഷണി
: ഇന്ത്യൻ സൈന്യത്തിൻ്റെ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിൽ കനത്ത തിരിച്ചടി നേരിട്ട് ഒരു വർഷം തികയുമ്പോൾ, വീണ്ടും ഭീഷണിയുമായി പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാനെതിരെ ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിർന്നാൽ, ശത്രുക്കൾക്ക് അതിൻ്റെ പ്രത്യാഘാതം വളരെ വലുതും അപകടകരവും ദൂരവ്യാപകവും വേദനാജനകവും ആയിരിക്കുമെന്നാണ് മുനീറിൻ്റെ മുന്നറിയിപ്പ്.
ഇസ്ലാമാബാദ്: ഇന്ത്യൻ സൈന്യത്തിൻ്റെ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിൽ കനത്ത തിരിച്ചടി നേരിട്ട് ഒരു വർഷം തികയുമ്പോൾ, വീണ്ടും ഭീഷണിയുമായി പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാനെതിരെ ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിർന്നാൽ, ശത്രുക്കൾക്ക് അതിൻ്റെ പ്രത്യാഘാതം വളരെ വലുതും അപകടകരവും ദൂരവ്യാപകവും വേദനാജനകവും ആയിരിക്കുമെന്നാണ് മുനീറിൻ്റെ മുന്നറിയിപ്പ്.
പാകിസ്ഥാനിലെ 'ഡോൺ' പത്രം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ഒരു ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുനീർ. പാക് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ദു, നാവികസേനാ മേധാവി അഡ്മിറൽ നാവീദ് അഷ്റഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് ആദ്യമായല്ല മുനീർ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് ആയി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ, പാകിസ്ഥാൻ്റെ യുദ്ധസന്നാഹത്തെ കുറിച്ച് ഇന്ത്യക്ക് യാതൊരു സംശയവും വേണ്ടെന്നും, കൂടുതൽ വേഗത്തിലും ശക്തമായും കഠിനമായും തിരിച്ചടിക്കുമെന്നും അസിം മുനീര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. സിന്ധു നദീതീരത്തുള്ള ഇന്ത്യയുടെ അണക്കെട്ടുകൾ ഉൾപ്പെടെയുള്ള നിർമ്മിതികൾ ലക്ഷ്യം വെക്കുമെന്നും അസിം മുനീര്‍ അന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ യുഎസിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ, ‘നമ്മൾ ഒരു ആണവശക്തിയാണ്. നമ്മൾ വീഴാൻ പോകുകയാണെന്ന് തോന്നിയാൽ, ലോകത്തിൻ്റെ പകുതിയും ഞങ്ങൾ കൂടെ കൊണ്ടുപോകും’ എന്ന് അസിം മുനീര്‍ പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിൽ പാകിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' നടത്തിയത്. മെയ് 7-ന് രാത്രി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര താവളങ്ങൾ പൂർണ്ണമായും തകർത്തു. പാകിസ്ഥാൻ തിരിച്ചടിച്ചെങ്കിലും മെയ് 10-ഓടെ ഇന്ത്യ പാകിസ്ഥാൻ്റെ സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും റഡാർ സംവിധാനങ്ങളും തകർത്തു. ഇതോടെയാണ് പാകിസ്ഥാൻ വെടിനിർത്തലിന് തയ്യാറായത്.