നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളില്‍ വന്‍ മാറ്റത്തിന് ശുപാര്‍ശ; സ്‌കൂള്‍ സിലബസും എന്‍ട്രന്‍സും തമ്മില്‍ പൊരുത്തമില്ലെന്ന് കേന്ദ്ര സമിതി

എന്‍സിഇആര്‍ടി-യെ പ്രധാന ഏകോപന ഏജന്‍സിയാക്കി സിബിഎസ്ഇ, എന്‍ടിഎ എന്നിവയുമായി ചേര്‍ന്ന് സിലബസും പരീക്ഷാ രീതിയും തുല്യമായി കൊണ്ടുപോകാന്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

 


സ്‌കൂളുകളില്‍ ആശയാധിഷ്ഠിത പഠനത്തിന് പ്രാധാന്യം നല്‍കുമ്പോള്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് സമയപരിധിക്കുള്ളില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള പരിശീലനമാണ് ആവശ്യമെന്ന് സമിതി വിലയിരുത്തി

ദേശീയ തലത്തില്‍ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും ഘടനയിലും വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. സ്‌കൂള്‍ പാഠ്യപദ്ധതിയും മത്സരപരീക്ഷകളും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണ്ണായക ശുപാര്‍ശകളുള്ളത്.


സ്‌കൂളുകളില്‍ ആശയാധിഷ്ഠിത പഠനത്തിന് പ്രാധാന്യം നല്‍കുമ്പോള്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് സമയപരിധിക്കുള്ളില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള പരിശീലനമാണ് ആവശ്യമെന്ന് സമിതി വിലയിരുത്തി. ഈ വിടവാണ് വിദ്യാര്‍ത്ഥികളെ വന്‍തോതില്‍ സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നത്. ഈ ആശ്രിതത്വവും വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദവും കുറയ്ക്കുകയാണ് ലക്ഷ്യം.

എന്‍സിഇആര്‍ടി-യെ പ്രധാന ഏകോപന ഏജന്‍സിയാക്കി സിബിഎസ്ഇ, എന്‍ടിഎ എന്നിവയുമായി ചേര്‍ന്ന് സിലബസും പരീക്ഷാ രീതിയും തുല്യമായി കൊണ്ടുപോകാന്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കൂടാതെ, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് 50% വരെ വെയിറ്റേജ് നല്‍കുന്നതും, 11-ാം ക്ലാസ് തലത്തില്‍ പ്രവേശന പരീക്ഷ നടത്തല്‍, പരീക്ഷയ്ക്ക് ഒന്നിലധികം അവസരങ്ങള്‍ നല്‍കല്‍ തുടങ്ങിയ നിര്‍ദേശങ്ങളും സമിതിയുടെ പരിഗണനയിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രാലയം വിശദമായി പരിശോധിച്ച് വരികയാണ്.