ഉത്തർപ്രദേശിൽ എൽപിജി ടാങ്കർ അപകടത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു
ലഖ്നോ: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലുണ്ടായ എൽപിജി ടാങ്കർ അപകടത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോഖ്‌രാജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സിഹോരി ടോൾ പ്ലാസയ്ക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കാൺപൂരിൽ നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന ടാങ്കർ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് വൻ തീപിടുത്തം ഉണ്ടാവുകയുമായിരുന്നു. ടാങ്കർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുന്നതിന്റെയും തൊട്ടുപിന്നാലെ തീപ്പന്തമായി മാറുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ഡിവൈഡറിൽ ഇടിച്ചതിനെത്തുടർന്ന് ടാങ്കറിൽ നിന്ന് പാചകവാതകം അതിവേഗം ചോരുകയും നിമിഷങ്ങൾക്കകം പ്രദേശം മുഴുവൻ തീ പടരുകയുമായിരുന്നു. മിർസാപൂർ സ്വദേശിയായ ടാങ്കർ ഡ്രൈവർ ധർമേന്ദ്ര ദ്വിവേദിക്ക് വാഹനത്തിന്റെ ക്യാബിനിൽ നിന്ന് പുറത്തുകടക്കാനാകാത്തതിനെ തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ ജീവൻ നഷ്ടപ്പെട്ടു. അപകടത്തിൽ ടോൾ പ്ലാസയിലെ അഞ്ച് ജീവനക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവരെ ഉടൻ തന്നെ പ്രയാഗ്‌രാജിലെ സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം ചികിത്സയിലിരിക്കെ ടോൾ ജീവനക്കാരനായ അലോക് സിങ് മരണത്തിന് കീഴടങ്ങി.
തുടർന്ന് ചികിത്സയിലായിരുന്ന റായ്ബറേലി സ്വദേശി ഹീരാമണി സിങ്, ലളിത്പൂർ സ്വദേശി കൃഷ്ണപാൽ മൗര്യ എന്നിവർ മരിച്ചതോടെയാണ് ആകെ മരണസംഖ്യ അഞ്ചായത്. പരിക്കേറ്റ മറ്റ് രണ്ട് ജീവനക്കാർ ഇപ്പോഴും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരണപ്പെട്ടതായും ഇതോടെ ആകെ മരിച്ചവരുടെ എണ്ണം അഞ്ചായതായും കോഖ്‌രാജ് സ്റ്റേഷൻ ഹൗസ് ഓഫീസർ ചന്ദ്രഭൂഷൺ മൗര്യ സ്ഥിരീകരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ ചികിത്സ തുടരുകയാണെന്നും സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടാങ്കറിന്റെ അമിതവേഗതയാണോ അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.