ഇന്ത്യയില്‍ മാര്‍ച്ചില്‍ എല്‍പിജി ഉപഭോഗത്തില്‍ ഇടിവ്; ഡീസല്‍, പെട്രോള്‍ ഉപഭോഗം ഉയര്‍ന്നു

ഇറാന്‍ - അമേരിക്ക - ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ആശങ്കയ്ക്ക് പിന്നാലെ ഇന്ധന വിതരണം തടസപ്പെടുമെന്ന സംശയത്തില്‍ ഔട്ട്ലേറ്റുകളില്‍ തിരക്കേറിയിരുന്നു.

 

ഇന്ധന ഉപഭോഗത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ എല്‍പിജി ഉപഭോഗത്തിന് മാര്‍ച്ച് മാസം ഏകദേശം 16% പ്രതിമാസ ഇടിവും 13% വാര്‍ഷിക കുറവും രേഖപ്പെടുത്തി. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഊര്‍ജ ഉപഭോക്താവാണ് ഇന്ത്യ. നിലവില്‍ 21മാസത്തിനിടെ ഏറ്റവും കുറഞ്ഞ അളവായ 2.38മില്യണ്‍ ടണ്ണിലാണ് എല്‍പിജി ഉപഭോഗം രേഖപ്പെടുത്തിയത്. അതേസമയം ഇന്ധന ഉപഭോഗത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡീസല്‍ ഉപഭോഗം 8.73ടണ്ണായി ഉയര്‍ന്നപ്പോള്‍ പെട്രോള്‍ ഉപഭോഗം 3.78ടണ്ണുമായി റെക്കോര്‍ഡ് ഉയര്‍ച്ചയാണ് ഉണ്ടായത്. ഇറാന്‍ - അമേരിക്ക - ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ആശങ്കയ്ക്ക് പിന്നാലെ ഇന്ധന വിതരണം തടസപ്പെടുമെന്ന സംശയത്തില്‍ ഔട്ട്ലേറ്റുകളില്‍ തിരക്കേറിയിരുന്നു.
അതേസമയം മൊത്തത്തില്‍ ഇന്ത്യയുടെ എല്‍പിജി ഉപഭോഗം 2025നെക്കാള്‍ ആറു ശതമാനം വര്‍ധിച്ച് 33.21മില്യണ്‍ ടണ്ണിലെത്തി. 2019 സാമ്പത്തിക വര്‍ഷത്തിന് ശേഷമുള്ള ഉയര്‍ച്ചയാണിത്. ആവശ്യമുള്ള എല്‍പിജിയുടെ 60 ശതമാനവും നിലവില്‍ ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ ഭൂരിഭാഗവും ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. ഫെബ്രുവരിയില്‍ രണ്ട് മില്യണ്‍ ടണ്ണില്‍ നിന്നും ഇറക്കുമതി മാര്‍ച്ച് ആയപ്പോഴേക്കും 1.1മില്യണായി കുറഞ്ഞു.

എല്‍പിജി പ്രതിസന്ധിയെ തുടര്‍ന്ന് പെട്രോളിയം മന്ത്രാലയം പിഎന്‍ജി പദ്ധതിക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഏപ്രില്‍ അവസാനത്തോടെ ഏകദേശം ആറു മുതല്‍ ഏഴു ലക്ഷം പുതിയ ഉപഭോക്താക്കള്‍ പിഎന്‍ജിയില്‍ ചേരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.