വിവാഹ മോചിതയായ യുവതിയുമായി പ്രണയം ; വിവാഹ സല്‍ക്കാര രാത്രി നവവരന്‍ കൊല്ലപ്പെട്ടു ; വധുവിന്റെ കുടുംബത്തിനെതിരെ അന്വേഷണം

സല്‍ക്കാര ചടങ്ങുകള്‍ക്ക് ശേഷം രാത്രി 11.30 ഓടെ സുഹൃത്ത് വിളിച്ചിട്ടുണ്ടെന്ന് വീട്ടുകാരെ അറിയിച്ചാണ് നബി റസൂല്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്.

 

യുവതിയുടെ കുടുംബം ഈ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നെങ്കിലും നബി റസൂലിന്റെ കുടുംബം ഇരുവരെയും സ്വീകരിക്കുകയും വ്യാഴാഴ്ച വിവാഹ സല്‍ക്കാരം സംഘടിപ്പിക്കുകയുമായിരുന്നു.

കര്‍ണാടകയിലെ ബെല്ലാരിയില്‍ വിവാഹ സല്‍ക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുന്നേ നവവരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രണയിച്ച് വിവാഹം കഴിച്ച യുവാവാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. വധുവിന്റെ കുടുംബത്തിന്റെ എതിര്‍പ്പാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്. 27-കാരനായ നബി റസൂലാണ് വിവാഹ സല്‍ക്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം കൊല്ലപ്പെട്ടത്. പതിനഞ്ച് ദിവസം മുമ്പാണ് വിവാഹമോചിതയായ യുവതിയെ നബി റസൂല്‍ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചത്. യുവതിയുടെ കുടുംബം ഈ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നെങ്കിലും നബി റസൂലിന്റെ കുടുംബം ഇരുവരെയും സ്വീകരിക്കുകയും വ്യാഴാഴ്ച വിവാഹ സല്‍ക്കാരം സംഘടിപ്പിക്കുകയുമായിരുന്നു.

സല്‍ക്കാര ചടങ്ങുകള്‍ക്ക് ശേഷം രാത്രി 11.30 ഓടെ സുഹൃത്ത് വിളിച്ചിട്ടുണ്ടെന്ന് വീട്ടുകാരെ അറിയിച്ചാണ് നബി റസൂല്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിവരെയും തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ തെരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഏകദേശം 700 മീറ്റര്‍ അകലെ നബി റസൂലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രണയവിവാഹത്തോട് വധുവിന്റെ കുടുംബത്തിനുണ്ടായിരുന്ന എതിര്‍പ്പ് കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.