വായ്പ തട്ടിപ്പ് കേസ് ; റിലയൻസ് കാപിറ്റൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫിസർ അമിത് ബപ്നയെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു

അനിൽ അംബാനിയുടെ റിലയൻസ് (റിലയൻസ് എ.ഡി.എ) ഗ്രൂപ് കമ്പനികളുമായി ബന്ധപ്പെട്ട വായ്പ തട്ടിപ്പ് കേസിൽ റിലയൻസ് കാപിറ്റൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സി.എഫ്.ഒ) അമിത് ബപ്നയെ സി.ബി.ഐ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

 

 മുംബൈ: അനിൽ അംബാനിയുടെ റിലയൻസ് (റിലയൻസ് എ.ഡി.എ) ഗ്രൂപ് കമ്പനികളുമായി ബന്ധപ്പെട്ട വായ്പ തട്ടിപ്പ് കേസിൽ റിലയൻസ് കാപിറ്റൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സി.എഫ്.ഒ) അമിത് ബപ്നയെ സി.ബി.ഐ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

റിലയൻസിന്റെ ഹോം ഫിനാൻസ്, കമേഴ്സ്യൽ ഫിനാൻസ് കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ കഴിയുകയായിരുന്ന അമിത് ബപ്നയെ ശനിയാഴ്ചയാണ് സി.ബി.ഐ അറസ്റ്റ്ചെയ്ത് മുംബൈയിലെത്തിച്ചത്. നാലു ദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ കോടതി അനുവദിച്ചത്.

ബപ്ന റിലയൻസ് കാപിറ്റൽ സി.എഫ്.ഒ ആയിരുന്ന 2014-2019 കാലയളവിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. റിസർവ് ബാങ്ക് മാർഗ നിർദേശങ്ങൾ ലംഘിച്ച് പൊതുമേഖല ബാങ്കുകളിൽനിന്നും എൽ.ഐസിയിൽനിന്നും ലഭിച്ച വായ്പത്തുക ഇടനില കമ്പനികളിലൂടെ വഴിമാറ്റി 27,000 കോടിയിലേറെ രൂപയുടെ നഷ്ടംവരുത്തിയെന്നാണ് ആരോപണം. ജൂലൈ 29ന് കേസിൽ സി.ബി.ഐ 16 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ബപ്ന അടക്കം ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.