ഭക്ഷണം വിളമ്പാന്‍ വൈകി, സഹോദര ഭാര്യയെ കോടാലിക്ക് വെട്ടി, തലയറുത്ത് അംഗനവാടിയുടെ മുന്നിലെ മരത്തില്‍ തൂക്കി യുവാവ്

നാട്ടുകാര്‍ യുവതിയുടെ ശിരസ് കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആളുകള്‍ കൂടിയതോടെ ഇയാള്‍ വീട്ടിലേക്ക് മടങ്ങി

 

ധര്‍മേന്ദ്ര കുമാറിന്റെ സഹോദരനും ലഹരിക്ക് അടിമയുമായ കുനാല്‍ കുമാര്‍ ആണ് ക്രൂരമായ കൊലപാതകം ചെയ്തത്.

ഭക്ഷണം വിളമ്പാന്‍ വൈകി, 25കാരിയായ സഹോദര ഭാര്യയെ തലയറുത്ത് യുവാവ്. ബിഹാറിലെ പാര്‍സ് ബിഗാ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇമാദ്പൂര്‍ ഗ്രാമത്തിലെ അന്‍ഷു ദേവി എന്ന 25കാരിയാണ് കൊല്ലപ്പെട്ടത്. ധര്‍മേന്ദ്ര കുമാറിന്റെ ഭാര്യയായിരുന്നു അന്‍ഷു. ധര്‍മേന്ദ്ര കുമാറിന്റെ സഹോദരനും ലഹരിക്ക് അടിമയുമായ കുനാല്‍ കുമാര്‍ ആണ് ക്രൂരമായ കൊലപാതകം ചെയ്തത്. വീട്ടുകാര്‍ വയലിലേക്ക് പോയ സമയത്തായിരുന്നു കുനാല്‍ വീട്ടിലേക്ക് എത്തിയത്. വീട്ടിലെത്തിയ കുനാല്‍ ഭക്ഷണം ചോദിച്ചു. അന്‍ഷു അടുക്കളയിലേക്ക് ഭക്ഷണം എടുക്കാനായി നീങ്ങി. ഈ സമയത്ത് ഭക്ഷണം വിളമ്പാന്‍ എന്താണ് താമസമെന്ന ചോദിച്ച് കുനാല്‍ ക്ഷുഭിതനാവുകയായിരുന്നു. ഇതിന് പിന്നാലെ ഭക്ഷണമെടുത്തുകൊണ്ടിരുന്ന യുവതിയ ഇയാള്‍ വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. വെട്ടേറ്റ് വീണ അന്‍ഷുവിന്റെ ശിരസ് ശരീരത്തില്‍ നിന്ന് അറുത്ത് മാറ്റിയ ഇയാള്‍ തല വീടിന് സമീപത്തുള്ള അംഗനവാടിയുടെ മുറ്റത്തുള്ള ആല്‍ മരത്തില്‍ കെട്ടിയിടുകയായിരുന്നു. 

നാട്ടുകാര്‍ യുവതിയുടെ ശിരസ് കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആളുകള്‍ കൂടിയതോടെ ഇയാള്‍ വീട്ടിലേക്ക് മടങ്ങി. ഇതിന് ശേഷം രക്ഷപ്പെടാന്‍ പോലും ശ്രമിക്കാതെ ഇയാള്‍ വീട്ടില്‍ അന്‍ഷുവിന്റെ മൃതദേഹത്തിന് സമീപത്ത് ഇരിക്കുകയായിരുന്നു. പൊലീസ് പരീക്ഷകള്‍ക്കായി തയ്യാറെടുത്തിരുന്ന കുനാല്‍ ശാരീരിക ക്ഷമതയ്ക്കായി രാവിലെ വ്യായാമം ചെയ്തിരുന്നതായാണ് നാട്ടുകാര്‍ വിശദമാക്കുന്നത്. കുനാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്.