കരൂർ ദുരന്തം : ചോദ്യം ചെയ്യലിന് സിബിഐക്ക് മുന്നിൽ ഹാജരാകാൻ സാവകാശം ചോദിച്ച് വിജയ്
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസം സാവകാശം ആവശ്യപ്പെട്ട് വിജയ്. ചോദ്യം ചെയ്യൽ ന്യൂഡൽഹിയിൽ നിന്ന് മാറ്റി ചെന്നൈയിലാക്കണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച മൂന്നാം വട്ട ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് വിജയ് സാവകാശം തേടിയത്
തെരഞ്ഞെടുപ്പ് സംബന്ധമായ തിരക്കുകൾ കാരണമാണ് നിശ്ചിയിക്കപ്പെട്ട തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കഴിയാത്തതെന്നാണ് വിജയ് സിബിഐയെ അറിയിച്ചത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി, എഐഎഡിഎംകെ പാർട്ടികൾ വിജയ്‌യെ എൻഡിഎ സഖ്യത്തിലേക്ക് ചേരാൻ കടുത്ത സമ്മർദം ചെലുത്തുന്നതിനിടെയാണ് സിബിഐയുടെ സമൻസ്. കഴിഞ്ഞ കുറേ മാസങ്ങളായി ബിജെപിയും വിജയ്‌യുമായി ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തരം നീക്കങ്ങളോട് പ്രതികരികാതെ ഒഴിഞ്ഞു മാറുകയാണ് വിജയ്.
സെപ്തംബര്‍ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.