ജൂലൈ 30ന് നിരാഹാര സമരം ആഹ്വാനം ചെയ്ത് കർണാടക കെഎസ്ആർടിസി ജീവനക്കാർ
ബെംഗളൂരു: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിൽ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി ജൂലൈ 30 ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നിരാഹാര സമരം നടത്താൻ ആഹ്വാനം ചെയ്തു. വേതന പരിഷ്കരണം, 36 മാസത്തെ കുടിശ്ശിക വിതരണം തുടങ്ങിയ ആവിശ്യങ്ങളാണ് കർണാടക കെഎസ്ആർടിസി ഉന്നയിച്ചത്.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഓഗസ്റ്റ് 5 മുതൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കെഎസ്ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ (എഐടിയുസി) പ്രസിഡന്റ് പ്രവീൺ കുമാർ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
യാത്രക്കാർക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന സർക്കാർ, ഇപ്പോഴും ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾക്ക് ഏകദേശം 2,800 കോടി രൂപ കുടിശ്ശികയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കുടിശ്ശിക വരുത്തുന്നത് ജീവനക്കാരുടെ ശമ്പള വർദ്ധനവിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരുടെയും വിരമിച്ചവരുടെയും ഏകോപന സമിതിയുടെ മംഗളൂരു ഡിവിഷൻ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു.