പല കാലത്തായി കുടിശ്ശികയാക്കിയതും രണ്ടുമാസത്തെ ഉപയോഗത്തിന്റേതുമാണ് 90,384 രൂപ ബില്‍ ; കങ്കണയുടെ ആരോപണത്തില്‍ ഹിമാചല്‍ വൈദ്യുതി ബോര്‍ഡ്              

താമസമില്ലാത്ത മണാലിയിലെ വീടിന് ഒരുലക്ഷം രൂപ വൈദ്യുതി ബില്ലിട്ടെന്ന മണ്ഡി എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ ആരോപണത്തിന് മറുപടിയുമായി ഹിമാചല്‍ പ്രദേശ് വൈദ്യുതി ബോര്‍ഡ്.

 

ഷിംല: താമസമില്ലാത്ത മണാലിയിലെ വീടിന് ഒരുലക്ഷം രൂപ വൈദ്യുതി ബില്ലിട്ടെന്ന മണ്ഡി എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ ആരോപണത്തിന് മറുപടിയുമായി ഹിമാചല്‍ പ്രദേശ് വൈദ്യുതി ബോര്‍ഡ്. പല കാലത്തായി കുടിശ്ശികയാക്കിയതും രണ്ടുമാസത്തെ ഉപയോഗത്തിന്റേതും ഉള്‍പ്പെടുന്നതാണ് ബില്‍ തുകയെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം. ഒരുലക്ഷമല്ല, 90,384 രൂപയാണ് ബില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി 16-ന് ശേഷം കങ്കണ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്ന് ഹിമാചല്‍ പ്രദേശ് വൈദ്യുതി ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. കങ്കണ സ്ഥിരമായി ബില്‍ അടവ് വൈകിപ്പിക്കാറുണ്ട്. 32,000 രൂപയോളം കുടിശ്ശികയുണ്ടായിരുന്നു. മാര്‍ച്ചിലെ 28 ദിവസത്തിന് മാത്രം 55,000-ത്തിനടുത്താണ് ബില്‍. നവംബര്‍- ഡിസംബര്‍ മാസത്തെ ബില്‍ ജനുവരി 16-ന് അടച്ചശേഷം ജനുവരി- ഫെബ്രുവരി മാസത്തെ ബില്‍ അടച്ചിട്ടില്ലെന്നും സന്ദീപ് കുമാര്‍ പറഞ്ഞു.

സാധാരണ വീടുകളേക്കാള്‍ 1500% അധികമാണ് കങ്കണയുടെ വീട്ടിലെ വൈദ്യുതി ഉപയോഗം. 700 രൂപയുടെ സബ്സിഡി താരത്തിന് ലഭിച്ചു. പരസ്യപ്രസ്താവന നടത്തുന്നതിന് മുമ്പ് കങ്കണ ബോര്‍ഡിനെ സമീപിക്കേണ്ടിയിരുന്നുവെന്നും ബോര്‍ഡ് വ്യക്തമാക്കി.