ആയത്തുള്ള അലി ഖമേനിയുടെ അന്തിമ സംസ്കാരം ; ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള സെയ്ദ് അലി ഖമേനിയുടെ അന്തിമ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗികമായി ക്ഷണിച്ചു. മേഖലയിലെ സംഘർഷങ്ങൾ കാരണം നേരത്തെ മാറ്റി വെച്ചിരുന്ന സംസ്കാര ചടങ്ങുകൾ ജൂലൈയിൽ നടക്കും
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള സെയ്ദ് അലി ഖമേനിയുടെ അന്തിമ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗികമായി ക്ഷണിച്ചു. മേഖലയിലെ സംഘർഷങ്ങൾ കാരണം നേരത്തെ മാറ്റി വെച്ചിരുന്ന സംസ്കാര ചടങ്ങുകൾ ജൂലൈയിൽ നടക്കും. ജൂലൈ 4-ന് ഇറാനിലെ ഗ്രാൻഡ് മൊസല്ല സമുദ്രത്തിൽ പൊതുദർശനത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ, വിവിധ നഗരങ്ങളിലെ ഘോഷയാത്രകൾക്കും പ്രാർത്ഥനകൾക്കും ശേഷം ജൂലൈ 9-ന് മഷാദിലെ ഇമാം റെസ ദേവാലയത്തിൽ സമാപിക്കും.
ഇറാനുമായി ദീർഘകാലമായി നിലനിൽക്കുന്ന ചരിത്രപരവും നാഗരികവുമായ ബന്ധം ഇന്ത്യ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഫെബ്രുവരിയിൽ ഖമേനിയുടെ വിയോഗത്തെത്തുടർന്ന് ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി മേഖലയിലുണ്ടായ സംഘർഷങ്ങൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാനിയൻ നേതൃത്വവുമായി നിരന്തരം ചർച്ചകൾ നടത്തിവരുന്നുണ്ട്. അടുത്തിടെ ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും നേരിൽ കണ്ട് ചർച്ചകൾ നടത്തിയിരുന്നു
ഇറാനിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്, മുമ്പ് മുൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ വിയോഗസമയത്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ നേതൃത്വത്തിൽ ഇന്ത്യ ഉന്നതതല സംഘത്തെ അയച്ചിരുന്നു. കൂടാതെ, പ്രസിഡന്റ് മസൂദ് പെഷേഷ്കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും ഇന്ത്യയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഖമേനിയുടെ സംസ്കാര ചടങ്ങുകളിലേക്ക് അയൽരാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കും പുറമെ റഷ്യ, ചൈന തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ പ്രതിനിധികളെയും ഇറാൻ ക്ഷണിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് കരുതുന്ന ഈ ചടങ്ങുകൾ, ഇറാനിലെ രാഷ്ട്രീയ സാഹചര്യത്തിൽ വളരെ നിർണ്ണായകമായാണ് കണക്കാക്കപ്പെടുന്നത്.