ഇൻഡോറിൽ 2.83 കോടിയുടെ വ്യാജനോട്ടുകൾ നിറച്ച ബാഗ് ഉപേക്ഷിച്ച നിലയിൽ
മധ്യപ്രദേശ് ഇൻഡോറിലെ സാൻവേർ-ഉജ്ജൈൻ റോഡിൽ കോടിക്കണക്കിന് രൂപ നിറച്ച ബാഗ് ഉപേക്ഷിച്ച നിലയിൽ. 2.83 കോടി രൂപയുടെ പണമടങ്ങിയ ബാഗ് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. യഥാർഥ നോട്ടുകൾക്കൊപ്പം കള്ളനോട്ടുകളും പ്ലെയിൻ പേപ്പറുകളും നിറച്ചിരുന്നു.
ഇൻഡോർ : മധ്യപ്രദേശ് ഇൻഡോറിലെ സാൻവേർ-ഉജ്ജൈൻ റോഡിൽ കോടിക്കണക്കിന് രൂപ നിറച്ച ബാഗ് ഉപേക്ഷിച്ച നിലയിൽ. 2.83 കോടി രൂപയുടെ പണമടങ്ങിയ ബാഗ് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. യഥാർഥ നോട്ടുകൾക്കൊപ്പം കള്ളനോട്ടുകളും പ്ലെയിൻ പേപ്പറുകളും നിറച്ചിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്ന് ബാഗുകൾ കണ്ടെത്തിയത്. ഭൂട്ട സ്‌ക്വയറിനടുത്തുള്ള ഒരു മരത്തിനടിയിൽ മൂന്ന് ബാഗുകൾ കിടക്കുന്നതായി പ്രദേശവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ബാഗുകൾ കസ്റ്റഡിയിലെടുത്തു. ബാഗിൽ 500 രൂപയുടെ കെട്ടുകളാണ് ഉണ്ടായിരുന്നത്. പ്രാഥമിക കണക്കുകൾ പ്രകാരം 2.83 കോടി രൂപയുള്ളതായി പൊലീസ് പറയുന്നു.
കൂടുതൽ പരിശോധനയിൽ യഥാർഥ കറൻസി നോട്ടുകൾ കെട്ടുകളുടെ മുകളിൽ വച്ചിട്ടുണ്ടെങ്കിലും പല പാക്കറ്റുകളിലും വ്യാജ നോട്ടുകളും നിറമുള്ള പ്ലെയിൻ പേപ്പറുകളും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. വൻ തട്ടിപ്പിനോ നിയമവിരുദ്ധ സാമ്പത്തിക ഇടപാടിനോ വേണ്ടി തയാറാക്കിയതായിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബാഗുകൾ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താൻ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.