ഇന്തോനേഷ്യയിലെ 1,000 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

 

 ഇന്തോനേഷ്യയിലെ ചരിത്രപ്രധാനമായ പ്രംബാനൻ ക്ഷേത്ര സമുച്ചയം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയോടൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ത്രിമൂർത്തികളായ ശിവൻ, വിഷ്ണു, ബ്രഹ്മാവ് എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ഏകദേശം 1,000 വർഷം പഴക്കമുള്ള ഈ പുരാതന ഹിന്ദു ക്ഷേത്രത്തിൽ അദ്ദേഹം പ്രാർത്ഥനകൾ നടത്തി.

ക്ഷേത്ര സന്ദർശന വേളയിൽ താൻ അനുഭവിക്കുന്ന വൈകാരികമായ അടുപ്പത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. താൻ ജനിച്ച വഡ്നഗറിലെ ഹാടകേശ്വർ മഹാദേവനും താൻ നേരിട്ട് വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഗുജറാത്തിലെ സോമനാഥ ജ്യോതിർലിംഗവും തന്റെ മണ്ഡലമായ കാശിയിലെ കാശി വിശ്വനാഥനും എപ്പോഴും തനിക്ക് അനുഗ്രഹം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേദാർനാഥ്, ഉജ്ജയിനി മഹാകാൽ എന്നിവയുടെ പുനർവികസനം പോലെ ഇന്തോനേഷ്യയിലെ ഈ പുരാതന ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാൻ കഴിഞ്ഞത് തന്റെ വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെ ഭാഗമായി സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ക്ഷേത്ര സമുച്ചയത്തിനായി സംയുക്ത സംരക്ഷണ-പുനരുദ്ധാരണ പദ്ധതി ആരംഭിക്കാൻ ഇന്ത്യയും ഇന്തോനേഷ്യയും തീരുമാനിച്ചിട്ടുണ്ട്. യോഗ്യകാർത്തയിൽ നിന്ന് ഹെലികോപ്റ്ററിൽ ക്ഷേത്ര സമുച്ചയത്തിലേക്ക് യാത്ര ചെയ്ത പ്രധാനമന്ത്രി ആകാശത്ത് നിന്നുള്ള ക്ഷേത്രത്തിന്റെ മനോഹരമായ ദൃശ്യം എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിരുന്നു.