യുപിഐ ഇടപാടുകള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യ

യുപിഐ ഇടപാടുകള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യ.കിഴക്കന്‍ ഏഷ്യയില്‍ കേന്ദ്രീകരിച്ച്‌ യുപിഐ വ്യാപിക്കാനാണ് ശ്രമിക്കുന്നതെന്ന് ധനകാര്യ സേവന സെക്രട്ടറി എം നാഗരാജു അറിയിച്ചു

 

ഭൂട്ടാൻ, സിംഗപ്പൂർ, ഖത്തർ, മൗറീഷ്യസ്, നേപ്പാള്‍, യുഎഇ, ശ്രീലങ്ക, ഫ്രാൻസ് എന്നീ എട്ട് രാജ്യങ്ങളില്‍ നിലവില്‍ യുപിഐ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.

ഡല്‍ഹി: യുപിഐ ഇടപാടുകള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യ.കിഴക്കന്‍ ഏഷ്യയില്‍ കേന്ദ്രീകരിച്ച്‌ യുപിഐ വ്യാപിക്കാനാണ് ശ്രമിക്കുന്നതെന്ന് ധനകാര്യ സേവന സെക്രട്ടറി എം നാഗരാജു അറിയിച്ചു.

രാജ്യത്തുടനീളം ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ യുപിഐ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഗ്ലോബല്‍ ഇൻക്ലൂസീവ് ഫിനാൻസ് ഇന്ത്യ ഉച്ചകോടിയില്‍ സംസാരിക്കവേ നാഗരാജു പറഞ്ഞു.

ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ ഇന്ത്യ ഏകദേശം 50 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.ചില രാജ്യങ്ങളില്‍ യുപിഐ വികസിപ്പിച്ചിട്ടുണ്ട്. ഇനിയും നിരവധി രാജ്യങ്ങളിലേക്ക്,പ്രത്യേകിച്ച്‌ കിഴക്കന്‍ ഏഷ്യയിലാണ് ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.2025 ഡിസംബറില്‍ യുപിഐ ഇടപാടുകള്‍ 21 ബില്യണിലധികം കടന്നതായും അദ്ദേഹം പറഞ്ഞു.ഭൂട്ടാൻ, സിംഗപ്പൂർ, ഖത്തർ, മൗറീഷ്യസ്, നേപ്പാള്‍, യുഎഇ, ശ്രീലങ്ക, ഫ്രാൻസ് എന്നീ എട്ട് രാജ്യങ്ങളില്‍ നിലവില്‍ യുപിഐ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.

സർക്കാറിന്റെ സാമ്പത്തിക സംരംഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി പട്ടികജാതി,പട്ടിക വർഗ ഗുണഭോക്താക്കള്‍ക്ക് വലിയ വായ്പകള്‍ നല്‍കുന്നതിനായി സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതിയുടെ വ്യാപ്തി വിപുലീകരിക്കുന്നുണ്ടെന്നും നാഗരാജു പറഞ്ഞു.

നിർമാണം,സേവനങ്ങള്‍,വ്യാപാരം തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള ബാങ്ക് വായ്പകള്‍ സുഗമമാക്കുന്നതിലൂടെ സ്ത്രീകള്‍ക്കും പട്ടികജാതി,പട്ടിക വർഗ സമൂഹങ്ങള്‍ക്കും ഇടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്റ്റാൻഡ് അപ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2016 ഏപ്രില്‍ മുതല്‍ 62,000കോടി രൂപയുടെ 275,000 വായ്പകള്‍ ഈ പദ്ധതിക്ക് കീഴില്‍ അനുവദിച്ചിട്ടുണ്ടെന്നും നാഗരാജു പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളിലും ബാങ്കിങ് ടച്ച്‌ പോയിന്റുകള്‍ ഉറപ്പാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.