പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ ഒരുങ്ങി ഇന്ത്യ
എണ്ണ കപ്പലുകളുടെ സുരക്ഷ വർധിപ്പിക്കാൻ ആണ് ഇത്തരത്തിൽ കൂടുതൽ യുദ്ധക്കപ്പലുകളെ വിന്യസിക്കുന്നത്.
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പ്രതിസന്ധിയിലായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്കായി കൂടുതൽ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ ഇന്ത്യൻ നാവികസേന തീരുമാനിച്ചു. എണ്ണ കപ്പലുകളുടെ സുരക്ഷ വർധിപ്പിക്കാൻ ആണ് ഇത്തരത്തിൽ കൂടുതൽ യുദ്ധക്കപ്പലുകളെ വിന്യസിക്കുന്നത്. ഹോർമുസ് കടലിടുക്കിന്‍റെ ദക്ഷിണാഭാഗത്തുള്ള ഒമാൻ തീരക്കടലിലാണ് ഇന്ത്യൻ യുദ്ധകപ്പലുകളെ വിന്യസിപ്പിക്കുക. ഇന്ത്യൻ പതാകവാഹകരായ കൂടുതൽ ഇന്ധനകപ്പലുകളെ ഇതുവഴി കടന്നുപോകാൻ ഇറാൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ ഈ നീക്കം.
ഇതോടെ ഈ ഭാഗത്ത് ഇന്ത്യ വിന്യസിച്ച ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ എണ്ണം ആറ്- ഏഴ് വരെയാകും. യുഎഇയിലെ ഫുജൈറ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഇന്ത്യൻ എണ്ണക്കപ്പൽ ഇന്ത്യൻ യുദ്ധക്കപ്പലിന്‍റെ സഹായത്തോടെ രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരത്ത് സുരക്ഷിതമായി എത്തിച്ചേർന്നിരുന്നു. ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധം ആരംഭിച്ചതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിതരണത്തിന്‍റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന നിർണായക സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും പ്രതിസന്ധിയിലായിരുന്നു.