മുടി കൊഴിയുന്നതായിരുന്നു കാരണമെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയാല്‍ മതിയായിരുന്നു ; കൊലയ്ക്ക് കാരണമായത് കേതന്‍ വിഗ് ഉപയോഗിക്കുന്നതെന്ന വാദം തള്ളി പിതാവ്

ജൂണ്‍ പതിനെട്ടിനാണ് പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാള്‍ ലോഹഗഡ് ഫോര്‍ട്ടില്‍വെച്ച് കൊല്ലപ്പെട്ടത്

 

ചെറിയ പ്രായത്തില്‍ തന്നെ മകന്റെ മുടികൊഴിയുന്നുണ്ടെന്ന കാര്യം സിയ ഗോയലിനോടും കുടുംബത്തോടും നേരത്തേ തന്നെ തുറന്നു സംസാരിച്ചിരുന്നതായി കേതന്റെ പിതാവ് പറഞ്ഞു.

പൂനെയിലെ വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി പിതാവും പ്രമുഖ ബില്‍ഡറുമായ വിശാല്‍ അഗര്‍വാള്‍. കൊലയ്ക്ക് കാരണമായത് കേതന്‍ വിഗ് ഉപയോഗിക്കുന്നതായിരുന്നു എന്ന പ്രതി സിയ ഗോയലിന്റെ വാദം തള്ളിയാണ് പിതാവ് രംഗത്തെത്തിയിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ മകന്റെ മുടികൊഴിയുന്നുണ്ടെന്ന കാര്യം സിയ ഗോയലിനോടും കുടുംബത്തോടും നേരത്തേ തന്നെ തുറന്നു സംസാരിച്ചിരുന്നതായി കേതന്റെ പിതാവ് പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ കേതന് മുടികൊഴിച്ചിലുണ്ടായിരുന്നു. അത് സിയയോട് മുന്‍പ് തന്നെ പറഞ്ഞിരുന്നു. ഇനി അതായിരുന്നു കാരണമെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയാല്‍ മതിയായിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു.


ജൂണ്‍ പതിനെട്ടിനാണ് പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാള്‍ ലോഹഗഡ് ഫോര്‍ട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ വീണതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രതിശ്രുത വധു സിയ ഗോയല്‍ തന്നെയായിരുന്നു കേതന്‍ മരിച്ച വിവരം കുടുംബത്തെയും പൊലീസിനെയും അറിയിച്ചിരുന്നത്. കേതന്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണതാണെന്നായിരുന്നു സിയ പറഞ്ഞത്. എന്നാല്‍ കേതന്റെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.