ഹൈദരാബാദിൽ 11.4 കോടിയുടെ മയക്കുമരുന്ന് വേട്ട ; രണ്ട് സ്ത്രീകൾ പിടിയിൽ  

സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് (DRI) നടത്തിയ വൻ പരിശോധനയിൽ 11.4 കിലോ ഗ്രാം 'ക്രിസ്റ്റൽ മെത്ത്' (ആംഫെറ്റമിൻ) പിടികൂടി.
 

 ഹൈദരാബാദ്: സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് (DRI) നടത്തിയ വൻ പരിശോധനയിൽ 11.4 കിലോ ഗ്രാം 'ക്രിസ്റ്റൽ മെത്ത്' (ആംഫെറ്റമിൻ) പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 11.4 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് സ്ത്രീകളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 27, 28 തിയതികളിലായി ഡി.ആർ.ഐ ഹൈദരാബാദ് സോണൽ യൂണിറ്റ് നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. സെക്കന്ദരാബാദ് സ്റ്റേഷനിലെത്തിയ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകളെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇവർ കൈവശം വെച്ചിരുന്ന രണ്ട് ട്രോളി ബാഗുകൾ വിശദമായി പരിശോധിച്ചപ്പോൾ, വെളുത്ത നിറത്തിലുള്ള ക്രിസ്റ്റൽ രൂപത്തിലുള്ള പദാർത്ഥം അടങ്ങിയ 10 സുതാര്യമായ പ്ലാസ്റ്റിക് പാക്കറ്റുകൾ കണ്ടെടുത്തു.

പരിശോധനയിൽ നിന്ന് രക്ഷപ്പെടാനായി വളരെ തന്ത്രപരമായ രീതിയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കറുത്ത പോളിത്തീൻ കവറുകളിൽ പൊതിഞ്ഞ്, ഡിസൈനർ പേപ്പറുകൾ കൊണ്ട് മറച്ച്, ബാഗിനുള്ളിലെ ബെഡ്ഷീറ്റുകളുടെ മടക്കുകൾക്കിടയിലാണ് ഇവ ഒളിപ്പിച്ചിരുന്നതെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫീൽഡ് ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ പിടിച്ചെടുത്തത് 'ക്രിസ്റ്റൽ മെത്ത്' എന്ന് പൊതുവെ അറിയപ്പെടുന്ന ആംഫെറ്റമിൻ ആണെന്ന് സ്ഥിരീകരിച്ചു.