‘ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ല , കാമുകനൊപ്പം പോകണം’; നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി യുവതിയുടെ പ്രതിഷേധം
ഹത്രാസ്: ഭർത്താവിനൊപ്പം കഴിയാൻ താല്പര്യമില്ലെന്നും കാമുകനൊപ്പം പോകണമെന്നും ആവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ച് യുവതി . ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ സസ്‌നി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതിഷേധം അരങ്ങേറിയത്.
ലുറ്റ്സൻ റോഡിലെ നൂറടിയോളം ഉയരമുള്ള ടവറിന് മുകളിൽ കയറിയ പൂജ (30) എന്ന യുവതിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് താഴെയിറക്കി. ഭർതൃവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതി ടവറിൽ കയറി പ്രതിഷേധിച്ചത്. ദാമ്പത്യ ജീവിതത്തിൽ താൻ സന്തോഷവതിയല്ലെന്നും കാമുകനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി വിളിച്ചുപറയുന്നുണ്ടായിരുന്നു.
യുവതി ടവറിൽ കയറിയത് കണ്ട നാട്ടുകാർ ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളാണ് യുവതിയെ ഇത്തരം ഒരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ടവറിൽനിന്ന് താഴെയിറക്കിയ യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവർക്ക് കൗൺസിലിംഗ് നൽകുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെത്തുടർന്ന് യുവതിയുടെ ഭർത്താവിനെയും മറ്റ് ബന്ധുക്കളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.