സെക്കന്തരാബാദ് ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം; ആറ് പേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരുക്ക്

തെലങ്കാനയിലെ വാറങ്കല്‍, ഖമ്മം സ്വദേശികളാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
 

സെക്കന്തരാബാദിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം. സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് സ്വപ്നലോക് കോംപ്ലക്‌സില്‍ തീ പിടിച്ചത്. കെട്ടിടത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തെലങ്കാനയിലെ വാറങ്കല്‍, ഖമ്മം സ്വദേശികളാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ശിവ, പ്രശാന്ത്, പ്രമീള, ശ്രാവണി, ത്രിവേണി, വെന്നല എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ നാല് പേരും 22 വയസിന് താഴെയുള്ളവരാണ്. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകള്‍ ഉണ്ടെങ്കിലും ശ്വാസ തടമാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മറ്റു വിഷ പുകയും ശ്വസിച്ചതാണ് മരണകാരണമായതെന്ന് ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.
13 ലധികം ജീവനക്കാരാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. അഗ്‌നിശമന സേനയെത്തിയാണ് തീ അണച്ചത്. നാല് ഫയര്‍ എഞ്ചിനും 10 അഗ്‌നിശമന വാഹനങ്ങളുമായാണ് അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തിയത്. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ അണക്കാന്‍ സാധിച്ചത്. തീ അണഞ്ഞുവെങ്കിലും കെട്ടിടത്തില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ടെന്ന് അഗ്‌നിശമന സേന ഓഫീസര്‍ അറിയിച്ചു. 200 ലധികം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ സമുച്ചയമാണ് തീപിടിത്തത്തില്‍ കത്തി നശിച്ചത്. തീ പിടിത്തം ഉണ്ടായ കെട്ടിടത്തിലെ ജീവനക്കാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.