ഹണിമൂൺ കൊലക്കേസ് ; പ്രതിയായ ഭാര്യയുടെ ജാമ്യം ശരിവെച്ച് സുപ്രീം കോടതി
ഡൽഹി: ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി ശരിവെച്ചു. സോനത്തിന് ജാമ്യം അനുവദിച്ച മേഘാലയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ ഹൈക്കോടതി വിധിയിൽ ഇടപെടാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, എന്നാൽ ജാമ്യം അനുവദിക്കാനായി ഹൈക്കോടതി നിരത്തിയ കാരണങ്ങളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ 2025 മെയ് മാസത്തിലാണ് ഇൻഡോറിൽ നിന്നുള്ള പ്രമുഖ വ്യവസായിയായ രാജ രഘുവംശി മേഘാലയയിലെ വിനോദയാത്രയ്ക്കിടെ ദൂരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്നത്. നോംഗ്രിയാറ്റിലെ ഒരു ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്ന ദമ്പതികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ സോഹ്‌റയിലെ പ്രശസ്തമായ വെയ്‌സഡോങ് വെള്ളച്ചാട്ടത്തിന് സമീപമുള്ള ആഴമേറിയ കൊക്കയിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സോനം തന്റെ കാമുകനായ രാജ് കുശ്വാഹയുമായി ചേർന്ന് നടത്തിയ കൃത്യമായ ആസൂത്രണത്തിന്റെ ഫലമാണ് ഈ കൊലപാതകമെന്നാണ് മേഘാലയ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ വ്യക്തമാക്കുന്ന എഴുനൂറിലധികം പേജുകളുള്ള വിപുലമായ കുറ്റപത്രമാണ് നിലവിൽ പോലീസ് സമർപ്പിച്ചിട്ടുള്ളത്.
അതേസമയം, പോലീസിന്റെ അറസ്റ്റ് രേഖകളിൽ സംഭവിച്ച ഒരു ചെറിയ സാങ്കേതിക പിഴവാണ് പ്രതിയായ സോനത്തിന് ജാമ്യം ലഭിക്കാൻ അനുകൂല ഘടകമായി മാറിയത്. കൊലപാതക കുറ്റം ചുമത്തേണ്ട വകുപ്പ് 103-ന് പകരം സെക്ഷൻ 403 എന്നാണ് അറസ്റ്റ് മെമ്മോയിൽ തെറ്റായി രേഖപ്പെടുത്തിയിരുന്നതെന്ന് മേഘാലയ സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇത് വെറുമൊരു ടൈപ്പിങ് പിഴവ് മാത്രമാണെന്നും സോനത്തിന്റെ ജാമ്യാപേക്ഷ മൂന്ന് തവണ മുൻപ് കോടതി തള്ളിയിട്ടുള്ളതാണെന്നും അദ്ദേഹം വാദിച്ചു. ഇത്തരമൊരു ക്ലറിക്കൽ പിഴവിന്റെ പേരിൽ ഒരാൾക്ക് ജാമ്യം അനുവദിക്കാൻ സാധിക്കുമോ എന്ന നിയമപരമായ വശം ഭാവിയിൽ വലിയൊരു ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ സാധ്യതയുണ്ടെന്നും കോടതി സൂചിപ്പിച്ചു.