‘ഹിന്ദുമതത്തിലേക്ക് തിരിച്ചുവരൂ, കൂടുതൽ അവസരം ലഭിക്കും’: എ.ആർ. റഹ്മാനോട് വി.എച്ച്.പി നേതാവ്

 കുറച്ചു കാലമായി ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറയാൻ കാരണം വർഗീയമായ ചില ഘടകങ്ങൾ ആയിരിക്കാമെന്ന ഓസ്കർ ജേതാവും സംഗീത സംവിധായകനുമായ എ.ആർ. റഹ്മാന്റെ
 

 കുറച്ചു കാലമായി ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറയാൻ കാരണം വർഗീയമായ ചില ഘടകങ്ങൾ ആയിരിക്കാമെന്ന ഓസ്കർ ജേതാവും സംഗീത സംവിധായകനുമായ എ.ആർ. റഹ്മാന്റെ പരാമർശത്തെ വിമർശിച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്ത്. റഹ്മാൻ ഹിന്ദു മതത്തിലേക്ക് തിരിച്ചുവരികയാണെങ്കിൽ (ഘർ വാപസി) അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.

ബി.ബി.സി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് കുറച്ചുകാലമായി താൻ മാറ്റിനിർത്തപ്പെടുന്നുവെന്ന് തോന്നുന്നതായി റഹ്മാൻ പറഞ്ഞത്. കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ താൻ ഒരു ഔട്ട്സൈഡറായി മാറുന്നതുപോലെ തോന്നുന്നുവെന്നും അവസരങ്ങൾ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ‘അതൊരുപക്ഷേ വർഗീയമായ കാര്യങ്ങൾ കൊണ്ടായിരിക്കാം, പക്ഷേ അത് എന്റെ മുഖത്തുനോക്കി ആരും പറയുന്നില്ല’ എന്നായിരുന്നു റഹ്മാന്റെ മറുപടി. താൻ അവസരങ്ങൾക്ക് പിന്നാലെ പോകുന്നില്ലെന്നും, അർഹമായത് തന്നെ തേടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഹ്മാന്റെ ഈ പ്രസ്താവനയ്ക്കെതിരെ വിനോദ് ബൻസാൽ രംഗത്തെത്തി. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയെപ്പോലുള്ളവരുടെ പക്ഷത്താണ് റഹ്മാൻ ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നതെന്ന് ബൻസാൽ ആരോപിച്ചു. “ഭരണഘടനാ പദവികൾ അലങ്കരിക്കുകയും 10 വർഷത്തോളം അതിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുകയും ചെയ്ത ശേഷം വിരമിച്ചപ്പോൾ ഇന്ത്യയെ തരംതാഴ്ത്തി സംസാരിച്ച വ്യക്തിയാണ് അൻസാരി. അതേ പാതയിലാണ് റഹ്മാനും ഇപ്പോൾ സഞ്ചരിക്കുന്നത്” -ബൻസാൽ പറഞ്ഞു.