ലഖ്നോവിൽ മുസ്ലിം വിദ്യാർഥികൾക്ക് നമസ്കാരത്തിന് മനുഷ്യച്ചങ്ങല തീർത്ത് ഹിന്ദു വിദ്യാർഥികൾ
ലഖ്നോ സർവകലാശാല കാമ്പസിലെ ചരിത്രപ്രസിദ്ധമായ ലാൽ ബറാദരി മസ്ജിദ് റമദാൻ വ്രതകാലത്ത് അടച്ചിട്ടതിനെ തുടർന്ന് ഹിന്ദു വിദ്യാർഥികളുടെ കാവലിൽ മുസ്ലിം വിദ്യാർഥികൾ പള്ളിക്ക് പുറത്ത് നമസ്കാരം നിർവഹിച്ചു.
ന്യൂഡൽഹി: ലഖ്നോ സർവകലാശാല കാമ്പസിലെ ചരിത്രപ്രസിദ്ധമായ ലാൽ ബറാദരി മസ്ജിദ് റമദാൻ വ്രതകാലത്ത് അടച്ചിട്ടതിനെ തുടർന്ന് ഹിന്ദു വിദ്യാർഥികളുടെ കാവലിൽ മുസ്ലിം വിദ്യാർഥികൾ പള്ളിക്ക് പുറത്ത് നമസ്കാരം നിർവഹിച്ചു. സമാജ്വാദി ഛാത്ര സഭ(എസ്.സി.എസ്), നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ(എൻ.എസ്.യു), ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) എന്നീ സംഘടനകൾ മുൻകൈയെടുത്താണ് നമസ്കരിക്കുന്നവർക്ക് സംരക്ഷണമായി ഹിന്ദു വിദ്യാർഥികളുടെ മനുഷ്യച്ചങ്ങല തീർത്തത്. ‘ഗംഗ-ജമുനി തഹ്സീബ്’ എന്ന ഹാഷ്ടാഗിൽ ഇതിന്റെ വിഡിയോ വൈറലാകുകയും ചെയ്തു.
റമദാനിൽ മുസ്ലിം വിദ്യാർഥികൾ പ്രാർഥന നിർവഹിക്കരുതെന്ന് കരുതി ബോധപൂർവം അടച്ചിട്ടതാണ് പള്ളിയെന്ന് ഇവർ കുറ്റപ്പെടുത്തി. പള്ളി അടച്ചിട്ടതുമൂലം മുടങ്ങിയ ഇഫ്താറും പള്ളിക്ക് പുറത്ത് നടത്തി. തിങ്കളാഴ്ച രാവിലെ ഇതിനെതിരെ പ്രതിഷേധവുമായി എ.ബി.വി.പി രംഗത്തുവരുകയും പള്ളിക്ക് ചുറ്റും ബാരിക്കേഡ് ഉയർത്തി പൊലീസ് കാവലേർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.