ഹിന്ദി നിർബന്ധമാക്കൽ: സിബിഎസ്ഇ പാഠ്യപദ്ധതിക്കെതിരെ വിമർശനവുമായി എം.കെ. സ്റ്റാലിൻ
ചെന്നൈ: സിബിഎസ്ഇയുടെ പുതിയ പാഠ്യപദ്ധതിയിൽ ഹിന്ദി നിർബന്ധിത ഭാഷയാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡൻ്റുമായ എംകെ സ്റ്റാലിൻ. കേന്ദ്രസർക്കാറിൻ്റെ പരിഷ്കരിച്ച പദ്ധതി ഭാഷാപരമായ അടിച്ചേൽപ്പിക്കലാണെന്നാണ് സ്റ്റാലിൻ്റെ പ്രതികരണം. പ്രദേശിക ഭാഷകൾക്ക് മേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാരിൻ്റെ പദ്ധതിക്കെതിരെ എതിർപ്പ് രേഖപ്പെടുത്തിയാണ് സ്റ്റാലിൻ പ്രതികരിച്ചത്. എക്സ് പോസ്റ്റിലൂടെയാണ് സ്റ്റാലിൻ പ്രതികരിച്ചത്. പ്രത്യേകമായ കണക്കുകൂട്ടലുകളുടെ ശ്രമമായാണ് കേന്ദ്രസർക്കാർ ഭാഷാപരമായ അടിച്ചേൽപ്പിക്കലുമായി മുന്നോട്ട് വന്നതെന്നാണ് സ്റ്റാലിൻ പറഞ്ഞത്.
ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഹിന്ദിക്ക് പ്രത്യേകാവകാശം നൽകുന്നുവെന്നും അതേസമയം ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഭാഷാ പൈതൃകത്തെ അവഗണിക്കുന്നുവെന്നും സ്റ്റാലിൻ ആരോപിച്ചു.
മറ്റ് സംസ്ഥാനങ്ങൾക്ക് ഹിന്ദി നിർബന്ധമാക്കുന്നത് പോലെ ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങൾക്ക് തമിഴോ, കന്നടയോ പോലുള്ള ഭാഷകൾ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകുമോയെന്നും അദേഹം ചോദിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മേൽ മാത്രമാണ് ഭാഷപരമായ അടിച്ചേൽപ്പിക്കലുകൾ നടക്കുന്നത് തിരിച്ച് സംഭവിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു. കേന്ദ്രസർക്കാറിൻ്റെ പുതിയ പരിഷ്കരണം ഭാഷപരമായ വിവേചനമാണെന്നും അദേഹം കൂട്ടിച്ചേർത്തു. 2020 ഇറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായാണ് കേന്ദ്രസർക്കാർ അടിസ്ഥാന ഭാഷ പഠനത്തിൽ ഹിന്ദി നിർബന്ധമാക്കി ഉത്തരവിട്ടത്.