ലോക്സഭയിൽ സെക്രട്ടറി ജനറലിന്റെ മേശക്ക് മേൽ കയറി ചെയറിനെ വളഞ്ഞു ; ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ഉൾ​പ്പടെ എട്ട് പ്രതിപക്ഷ എം.പിമാർക്ക് സസ്​പെൻഷൻ 

 ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് പ്രക്ഷുബ്ധമായ ലോക്സഭയിൽ സെക്രട്ടറി ജനറലിന്റെ മേശക്ക് മേൽ കയറി ചെയറിനെ വളഞ്ഞ കോൺഗ്രസിന്റെ ഏഴും സി.പി.എമ്മിന്റെ ഒന്നും എം.പിമാരെ ബജറ്റ് സമ്മേളനം വരെ സസ്പെൻഡ് ചെയ്തു.
 

 ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് പ്രക്ഷുബ്ധമായ ലോക്സഭയിൽ സെക്രട്ടറി ജനറലിന്റെ മേശക്ക് മേൽ കയറി ചെയറിനെ വളഞ്ഞ കോൺഗ്രസിന്റെ ഏഴും സി.പി.എമ്മിന്റെ ഒന്നും എം.പിമാരെ ബജറ്റ് സമ്മേളനം വരെ സസ്പെൻഡ് ചെയ്തു.

ഇന്ത്യ - ചൈന അതിർത്തിയിലെ സംഘർഷത്തെ കുറിച്ച് രാഹുൽ മിണ്ടരുതെന്ന് കൽപിച്ച് മൈക്ക് ഓഫ് ചെയ്ത ചെയറിലുണ്ടായിരുന്ന ടി.ഡി.പി നേതാവ് കൃഷ്ണപ്രസാദ് തെന്നേറ്റിയെ ലോക്സഭാ സെക്രട്ടറി ജനറലിന്റെ മേശക്ക് മേൽ കയറി ഉപരോധിച്ചതിനാണ് ഹൈബി ഈഡനും ഡീൻ കുര്യാക്കോസും അടക്കം എട്ട് ഇൻഡ്യ എം.പിമാരെ സസ്പെൻഡ് ചെയ്തത്.

രണ്ടിന് ചർച്ച തുടങ്ങുമ്പോൾ പ്രക്ഷുബ്ധമായ സഭ ഒരു തവണ നിർത്തിവെച്ച ശേഷം വീണ്ടും മൂന്നിന് ചേർന്ന് സസ്പെൻഷനുള്ള പ്രമേയം അവതരിപ്പിക്കുമ്പോഴും പ്രതിപക്ഷ എം.പിമാർ സെക്രട്ടറി ജനറലിന്റെ മേശക്ക് മുകളിലുണ്ടായിരുന്നു.

മുൻ കരസേനാ മേധാവിയുടെ വെളിപ്പെടുത്തൽ പ്രസിദ്ധീകരിച്ച കാരവൻ മാഗസിന്റെ പകർപ്പ് കൈയിലുയർത്തിയ രാഹുൽ ഇതു വായിക്കാൻ സ്പീക്കർ സമ്മതിക്കാത്തതിനാൽ സഭാ ചട്ടം അനുസരിച്ച് രേഖ ആധികാരിമാണെന്ന് പ്രസ്താവിച്ച് അതിന്റെ പകർപ്പ് താൻ സഭയുടെ മേശപ്പുറത്ത് വെക്കുകയാണെന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പറ്റിയ വീഴ്ചയിലേക്ക് രാഹുൽ കടന്നതും അനുവദിക്കില്ലെന്ന് ചെയർ വ്യക്തമാക്കി.