ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധം; എബോളയിൽ സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി രാജ്യം 

ആഫ്രിക്കയിലെ ചില ഭാഗങ്ങളില്‍ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ ആരോഗ്യ നിരീക്ഷണം ശക്തമാക്കാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി 'എയര്‍ സുവിധ 2.0' പുറത്തിറക്കി. പൂര്‍ണ്ണമായും ഡിജിറ്റലായും സമ്പര്‍ക്കരഹിതമായും പ്രവര്‍ത്തിക്കുന്ന ഒരു പാസഞ്ചര്‍ ഹെല്‍ത്ത് ഡിക്ലറേഷന്‍ പ്ലാറ്റ്ഫോമാണിത്

 

 ന്യൂഡല്‍ഹി: ആഫ്രിക്കയിലെ ചില ഭാഗങ്ങളില്‍ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ ആരോഗ്യ നിരീക്ഷണം ശക്തമാക്കാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി 'എയര്‍ സുവിധ 2.0' പുറത്തിറക്കി. പൂര്‍ണ്ണമായും ഡിജിറ്റലായും സമ്പര്‍ക്കരഹിതമായും പ്രവര്‍ത്തിക്കുന്ന ഒരു പാസഞ്ചര്‍ ഹെല്‍ത്ത് ഡിക്ലറേഷന്‍ പ്ലാറ്റ്ഫോമാണിത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിലെ എബോള വൈറസ് രോഗബാധയെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയം ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡുമായി സഹകരിച്ച് പരിഷ്‌കരിച്ച പോര്‍ട്ടല്‍ അവതരിപ്പിച്ചത്. 

പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിന് അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുന്നതില്‍ വലിയ പങ്കുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള യാത്രകള്‍ രോഗവ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍, എയര്‍ സുവിധ പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ പൊതുജനാരോഗ്യ സുരക്ഷയില്‍ നിര്‍ണായകമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതോടൊപ്പം തന്നെ, രോഗസാധ്യതയുള്ളവരെ വേഗത്തില്‍ തിരിച്ചറിയാന്‍ ഈ പുതിയ പ്ലാറ്റ്ഫോം അധികൃതരെ സഹായിക്കും.