ഹരിയാനയിൽ സുരക്ഷാ ജീവനക്കാരുടെ കണ്ണിൽ മുളകുപൊടി വിതറി കാഷ് കളക്ഷൻ കമ്പനിയുടെ വാനിൽ നിന്ന് ഒരുകോടി കവർന്നു

 

കാഷ് കളക്ഷൻ കമ്പനിയായ എസ് ആൻഡ് ഐബിയുടെ വാഹനത്തിൽ നിന്ന് അ‍ഞ്ചുപേരടങ്ങുന്ന സംഘം പട്ടാപ്പകൽ ഒരു കോടി രൂപ കവർന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വാനിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം ഇവർക്ക് നേരെ തോക്ക് ചൂണ്ടിയാണ് സംഘം പണം കവർന്നത്. കമ്പനിയുടെ വാഹനത്തെ കൊള്ള സംഘം പിന്തുടരുന്നുണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

ഗുരുഗ്രാമിൽ സുഭാഷ് ചൗക്ക് പ്രദേശത്ത് വാൻ നിർത്തിയിട്ടിരിക്കുമ്പോഴായിരുന്നു കൊള്ള നടന്നത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണം ശേഖരിച്ച് ബാങ്കിൽ നിക്ഷേപിക്കുകയാണ് ഈ കമ്പനി ചെയ്യുന്നത്. ഇത്തരത്തിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച പണമാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.