ഹന്താവൈറസ് ബാധ : എം.വി. ഹോണ്ടിയസിലെ രണ്ട് ഇന്ത്യൻ പൗരന്മാരെ നെതർലൻഡ്സിലേക്ക് മാറ്റി 

ഹന്താവൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ഡച്ച് വിനോദസഞ്ചാര കപ്പലായ എം.വി. ഹോണ്ടിയസിലെ രണ്ട് ഇന്ത്യൻ പൗരന്മാരെ നെതർലൻഡ്സിലേക്ക് മാറ്റി. അവർ ആരോഗ്യവാന്മാരും രോഗലക്ഷണങ്ങളില്ലാത്തവരുമാണെന്ന് സ്പെയിനിലെ ഇന്ത്യൻ എംബസി അറിയിച്ചു. അവിടെ അവരെ ക്വാറന്റൈൻ ചെയ്യുമെന്ന് മാഡ്രിഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.

 

 ന്യൂഡൽഹി : ഹന്താവൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ഡച്ച് വിനോദസഞ്ചാര കപ്പലായ എം.വി. ഹോണ്ടിയസിലെ രണ്ട് ഇന്ത്യൻ പൗരന്മാരെ നെതർലൻഡ്സിലേക്ക് മാറ്റി. അവർ ആരോഗ്യവാന്മാരും രോഗലക്ഷണങ്ങളില്ലാത്തവരുമാണെന്ന് സ്പെയിനിലെ ഇന്ത്യൻ എംബസി അറിയിച്ചു. അവിടെ അവരെ ക്വാറന്റൈൻ ചെയ്യുമെന്ന് മാഡ്രിഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ ഏപ്രിൽ 1-ന് അർജന്റീനയിലെ ഉഷ്വായയിൽ നിന്ന് യാത്ര ആരംഭിച്ചു. വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഞായറാഴ്ച സ്പെയിനിലെ കാനറി ദ്വീപുകളിൽ ലാൻഡ് ചെയ്യുകയായിരുന്നു.

രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ ഏകദേശം 147 പേരുള്ള കപ്പൽ കാനറി ദ്വീപുകളിൽ നങ്കൂരമിട്ടിട്ടുണ്ടെന്ന് ഇന്ത്യൻ മിഷൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. ലോകാരോഗ്യ സംഘടനയും സ്പാനിഷ് അധികൃതരും സ്ഥാപിച്ച പ്രോട്ടോക്കോൾ അനുസരിച്ചാണ് യാത്രക്കാരെ കപ്പലിൽ നിന്ന് ഒഴിപ്പിക്കുന്നതെന്നും മിഷൻ പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ 6:30-ഓടെയാണ് കപ്പൽ നങ്കൂരമിട്ടത്. പ്രത്യേക വിമാനങ്ങളിലായാണ് യാത്രക്കാരെ ഒഴിപ്പിക്കുന്നത്.ഞായറാഴ്ച 94 പേരെയാണ് കപ്പിൽ നിന്ന് ഒഴിപ്പിച്ചത്. ബാക്കിയുള്ളവരെ തിങ്കളാഴ്ച വൈകീട്ടോട് കൂടി ഒഴിപ്പിക്കും. യാത്രക്കാർക്ക് പ്രാദേശിക ജനതയുമായി സമ്പർക്കം ഉണ്ടാകാത്ത രീതിയിൽ ചെറിയ ബോട്ടുകളിലാണ് കപ്പലിൽ നിന്ന് കരയിലേക്ക് എത്തിച്ചിരുന്നത്. അവിടെ നിന്ന് വിമാനത്താവളത്തിലേക്ക് പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ എത്തിച്ചു. കപ്പലിലെ ലഗേജുകൾ അവിടെത്തന്നെ ഉപേക്ഷിക്കാനായിരുന്നു യാത്രക്കാർക്കുള്ള നിർദേശം. മൊബൈൽ ഫോൺ, ചാർജർ, രേഖകൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ മാത്രമേ യാത്രക്കാരെ എടുക്കാൻ അനുവദിച്ചിരുന്നുള്ളൂ.

കപ്പലിലെ ഹന്താവൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവിൽ കപ്പലിലുള്ള 140-ലധികം യാത്രക്കാരിലും ജീവനക്കാരിലും ആർക്കും രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും, വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകാൻ ഒന്ന് മുതൽ എട്ട് ആഴ്ച വരെ സമയമെടുക്കുമെന്നതിനാൽ, ഒഴിപ്പിക്കപ്പെട്ട യാത്രക്കാരെ നിശ്ചിത കാലയളവ് നിരീക്ഷണത്തിൽ വയ്ക്കാനാണ് വിവിധ രാജ്യങ്ങളുടെ തീരുമാനം.

23 രാജ്യങ്ങളിൽ നിന്നുള്ള 59 ജീവനക്കാർ ഉൾപ്പെടെ 147 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്.രോഗബാധയേറ്റ 69 വയസ്സുള്ള ഡച്ച് വനിതയും അവരുടെ ഭർത്താവും ഒരു ജർമൻ യാത്രക്കാരനുമാണ് മരണമടഞ്ഞത്. ഏപ്രിൽ 24-ന് സെന്റ് ഹെലീന ദ്വീപിൽ 29 യാത്രക്കാർ കപ്പലിൽ നിന്ന് ഇറങ്ങിയിട്ടുണ്ട്. ബ്രിട്ടൺ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഇവരെ കണ്ടെത്താനും നിരീക്ഷിക്കാനും ആരോഗ്യ അധികൃതർ നടപടി തുടങ്ങി.