ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ കോഴ്സുകൾ വെട്ടിച്ചുരുക്കി
കവരത്തി: ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ കോഴ്സുകൾ വെട്ടിച്ചുരുക്കി ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. ദ്വീപിലെ ഉന്നതവിദ്യാഭ്യാസ കൗൺസിലിങ് സീറ്റ് അലോട്ട്മെൻറ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ഈ നടപടി.ആൻഡ്രോത്ത്, കടമത്ത് ഗവ. കോളജുകളിൽ നിന്നാണ് മുൻവർഷങ്ങളിൽ ഉണ്ടായിരുന്നതും വിദ്യാർഥികൾ ഏറെ ആശ്രയിച്ചിരുന്നതുമായ കോഴ്സുകൾ എടുത്തുമാറ്റിയത്. വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ആൻഡ്രോത്ത് ദ്വീപിലെ ഗവ. കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് കോഴ്സ് ഒഴിവാക്കി. പുതിയ ഉത്തരവ് പ്രകാരം ബി.കോം മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്.
കടമത്ത് ഗവ. കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് ബി.എ ഇംഗ്ലീഷ്, ബി.വോക് സോഫ്റ്റ്‌വെയർ ഡവലപ്‌മെന്റ്, ബി.വോക് ടൂറിസം ആൻഡ് സർവിസ് ഇൻഡസ്ട്രി എന്നീ മൂന്ന് പ്രധാന കോഴ്സുകൾ നീക്കം ചെയ്തു. പകരം ബി.എ ഇക്കണോമിക്സും, ഡി.വോക് കാറ്ററിങ് ആൻഡ് ഹോസ്പിറ്റാലിറ്റിയും മാത്രം നിലനിർത്തി. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എം. ഭരണിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
സീറ്റ് അലോട്ട്മെന്റിന്റെ തൊട്ടുതലേന്നുള്ള ഈ നീക്കം ലക്ഷദ്വീപിലെ സാധാരണക്കാരായ വിദ്യാർഥികളുടെ ഉപരിപഠന സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി ഏൽപ്പിച്ചിരിക്കുകയാണ്. ദ്വീപിലെ ഉന്നതവിദ്യാഭ്യാസ മേഖലയോടും വിദ്യാർഥി സമൂഹത്തോടും ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും കാണിക്കുന്ന ക്രൂരതയും തികഞ്ഞ അവഗണനയുമാണ് ഇതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
പോണ്ടിച്ചേരി സർവകലാശാലയുടെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സീറ്റ് അലോട്ട്മെന്റ് എന്ന് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും, പെട്ടെന്ന് കോഴ്സുകൾ റദ്ദാക്കിയതിന് കൃത്യമായ മറുപടി നൽകാൻ ലക്ഷദ്വീപ്പ് വിദ്യാഭ്യാസ വകുപ്പ് തയാറാകുന്നില്ല. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള വിജ്ഞാപനം പിന്നീട് പ്രത്യേകം ഇറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പോണ്ടിച്ചേരി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്താണ് ലക്ഷദ്വീപിലെ കോളജുകൾ പ്രവർത്തിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിനായി ലക്ഷദ്വീപിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഭൂരിഭാഗം കുട്ടികളും പുറത്തുപോയാണ് പഠിക്കുന്നത്. കേരളത്തിലെ എയ്ഡഡ് കോളജുകളിൽ ലക്ഷദ്വീപിലെ കുട്ടികൾ സംവരണവും ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ, വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പുതിയ ഉത്തരവ് മേഖലയിലെ നിലവിലുള്ള സൗകര്യങ്ങൾ കൂടി ഇല്ലാതാക്കുന്നതാണ്.