പീഡനക്കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ സര്‍ക്കാര്‍


സെഷന്‍സ് കോടതി വിധി റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തേജ്പാലിനെ കുറ്റക്കാരനായി കണ്ടെത്തി.

 

2021 മേയില്‍ ഗോവ സെഷന്‍സ് കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തേജ്പാലിനെ കുറ്റവിമുക്തനാക്കിയിരുന്നു.

തെഹല്‍ക്ക മാഗസിന്‍ സ്ഥാപകനും മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ തരുണ്‍ തേജ്പാലിന് ബോംബെ ഹൈക്കോടതി വിധിച്ച 10 വര്‍ഷത്തെ കഠിനതടവ് അപര്യപ്തമാണെന്നും ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഗോവ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് തേജ്പാലിന് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. 2013 നവംബറില്‍ ഗോവയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടന്ന 'തിങ്ക് ഫെസ്റ്റ്' പരിപാടിക്കിടെ ലിഫ്റ്റിനുള്ളില്‍ വച്ച് ജൂനിയര്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. 2021 മേയില്‍ ഗോവ സെഷന്‍സ് കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തേജ്പാലിനെ കുറ്റവിമുക്തനാക്കിയിരുന്നു.


സെഷന്‍സ് കോടതി വിധി റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തേജ്പാലിനെ കുറ്റക്കാരനായി കണ്ടെത്തി. 10 വര്‍ഷത്തെ കഠിനതടവും 10.21 ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. ഹൈക്കോടതി വിധിച്ച ശിക്ഷയും കുറ്റവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തേജ്പാല്‍ പദവി ദുരുപയോഗം ചെയ്താണ് കുറ്റകൃത്യം ചെയ്തതെന്നും, കുറ്റകൃത്യങ്ങള്‍ക്ക് 10 വര്‍ഷത്തെ കുറഞ്ഞ ശിക്ഷ മാത്രം നല്‍കിയത് പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ജീവപര്യന്തമാക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.