സംസാരിക്കാൻ വിസമ്മതിച്ചു ; പതിമൂന്നുകാരിക്കുനേരേ 19-കാരന്റെ ആസിഡ് ആക്രമണം
രാജസ്ഥാനിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ 19-കാരന്റെ ആസിഡ് ആക്രമണം. ശ്രീ ഗംഗാനഗർ ജില്ലയിലെ സുഭാഷ് പാർക്കിന് സമീപമാണ് ആക്രമണം. സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് കുട്ടിക്ക് നേരെ ആക്രമണം നടന്നത്. പ്രതി ഓംപ്രകാശിനെ അറസ്റ്റ് ചെയ്തു.
ജയ്പൂർ: രാജസ്ഥാനിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ 19-കാരന്റെ ആസിഡ് ആക്രമണം. ശ്രീ ഗംഗാനഗർ ജില്ലയിലെ സുഭാഷ് പാർക്കിന് സമീപമാണ് ആക്രമണം. സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് കുട്ടിക്ക് നേരെ ആക്രമണം നടന്നത്. പ്രതി ഓംപ്രകാശിനെ അറസ്റ്റ് ചെയ്തു.
തന്നോട് സംസാരിക്കാൻ വിസമ്മതിച്ചതിനാണ് പ്രതി പെൺകുട്ടിയോട് ക്രൂരകൃത്യം ചെയ്തത്. 19 വയസ്സുള്ള ഓംപ്രകാശ് ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ്. അതിനിടെ ജോലിയുടെ ഭാഗമായി പങ്കെടുത്ത ഒരു കല്യാണത്തിലാണ് പെൺകുട്ടിയെ കണ്ടുമുട്ടിയത്. പിന്നീട് ഓംപ്രകാശ് പെൺകുട്ടിയെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാൽ, അപരിചിതനായ ഇയാളോട് സംസാരിക്കാൻ പെൺകുട്ടി തയ്യാറായില്ലെന്ന് മാത്രമല്ല, തനിക്കിതൊന്നും ഇഷ്ടമല്ലെന്ന് പറഞ്ഞ് ശകാരിക്കുകയും ചെയ്തു.
പെൺകുട്ടിയുടെ പ്രതികരണത്തിൽ ക്ഷുഭിതനായതിനെ തുടർന്നാണ് പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നത്. സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയുടെ അടുത്ത് ബൈക്കിലെത്തിയ പ്രതി ആസിഡ് കുപ്പി വലിച്ചെറിയുകയുമായിരുന്നു. പെൺകുട്ടിയുടെ കൈകൾക്കു നേരെയാണ് കുപ്പി വന്നത്. വിരലുകൾക്ക് സാരമായി പൊള്ളലേൽക്കുകയും വസ്ത്രം നശിക്കുകയും ചെയ്തു. അക്രമണത്തിന് ശേഷം രക്ഷപ്പെടാനും പ്രതി യ്യാറെടുത്തിരുന്നു. അയാൾ മുഖം തുണി കൊണ്ടും ഹെൽമെറ്റ് കൊണ്ടും മറയ്ക്കുകയും ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറ്റൊരു തുണി കൊണ്ട് പൊതിയുകയും ചെയ്തു.
സംഭവം പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം പ്രദേശവാസികളുമായി സംസാരിച്ചതോടെയാണ് പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നത്. തിങ്കളാഴ്ച പ്രതി പോലീസ് പിടിയിലായി. അറസ്റ്റിലായതിന് ശേഷം പ്രതിയെ സമീപത്തെ മാർക്കറ്റിലൂടെ നടത്തികൊണ്ട് പോയതിന് ശേഷമാണ് സ്‌റ്റേഷനിലെത്തിച്ചത്. പൊതുജനങ്ങളിൽ നിയമത്തോടുള്ള ഭയം വളർത്തുന്നതിനും സമാനമായ സംഭവങ്ങൾ തടയുന്നതിനുമാണ് പൊതുസ്ഥലത്ത് കൂടി നടത്തിയതെന്ന് പോലീസ് പറഞ്ഞു.