‘ജനറേഷൻ ഗട്ടർ, ആ റീലുകൾ കണ്ട് ഛർദ്ദിക്കാൻ തോന്നുന്നു, അവർ വഴിപിഴച്ചവർ’ ; ജെൻ സി പ്രതിഷേധകരെ അപഹസിച്ച് കങ്കണ റണാവത്

ജന്തർമന്തറിലും രാജ്യത്തെ വിവിധ നഗരങ്ങളിലും നടന്ന വിദ്യാർഥി സമരങ്ങളെയും ജൻസി പ്ര​ക്ഷോഭത്തെയും അപഹസിച്ച് ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്. പ്രതിഷേധത്തിൽ പങ്കെടുത്ത ജെൻ സി പ്രക്ഷോഭകരെയും വിദ്യാർഥികളെയും ‘ജനറേഷൻ ഗട്ടർ’ എന്നും ‘വിരൂപരും അഴിമതിക്കാരുമായ വിഭാഗം’ എന്നും വിളിച്ച് ആക്ഷേപിച്ചാണ് കങ്കണ പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. ഇതിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിഷേധമാണ് ഉയരുന്നത്.

 

 ന്യൂഡൽഹി : ജന്തർമന്തറിലും രാജ്യത്തെ വിവിധ നഗരങ്ങളിലും നടന്ന വിദ്യാർഥി സമരങ്ങളെയും ജൻസി പ്ര​ക്ഷോഭത്തെയും അപഹസിച്ച് ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്. പ്രതിഷേധത്തിൽ പങ്കെടുത്ത ജെൻ സി പ്രക്ഷോഭകരെയും വിദ്യാർഥികളെയും ‘ജനറേഷൻ ഗട്ടർ’ എന്നും ‘വിരൂപരും അഴിമതിക്കാരുമായ വിഭാഗം’ എന്നും വിളിച്ച് ആക്ഷേപിച്ചാണ് കങ്കണ പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. ഇതിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിഷേധമാണ് ഉയരുന്നത്.

ഡൽഹിയിലും മറ്റു പ്രധാന നഗരങ്ങളിലും അടുത്തിടെ സമാപിച്ച പ്രക്ഷോഭങ്ങളിൽ വിദ്യാർഥികൾ ഉപയോഗിച്ച പ്ലക്കാർഡുകളിലെയും മുദ്രാവാക്യങ്ങളിലെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലെയും ഭാഷയെ വിമർശിക്കുന്നതിന്റെ മറവിലായിരുന്നു ബി.ജെ.പി എം.പിയുടെ അധിക്ഷേപ വർഷം. പ്രക്ഷോഭകർ ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും പങ്കുവെച്ച റീലുകൾ ‘ഛർദ്ദിക്കാൻ തോന്നുന്നത്’ ആണെന്ന് കങ്കണ സമൂഹമാധ്യമത്തിൽ കുറിച്ചു.

‘എന്റെ ജീവിതത്തിൽ ഇത്രയും അരോചകമായ രംഗങ്ങൾ ഒരിടത്തും കണ്ടിട്ടില്ല. ജെൻ സി പ്രതിഷേധങ്ങളുടെ റീലുകൾ അറപ്പുളവാക്കുന്നതാണ്. അവർ സംസാരിക്കുന്ന രീതിയും ഉപയോഗിക്കുന്ന ഭാഷയും കാണുമ്പോൾ ഇത്രയും താഴ്ന്ന നിലവാരത്തിലുള്ള കാര്യങ്ങൾ ഒരേ സമയം ഒരിടത്ത് കാണുന്നത് ഇതാദ്യമാണ്’-കങ്കണ കുറിച്ചു. വളർത്തുദോഷത്തെയുമാണ് കങ്കണ പ്രധാനമായും ചോദ്യം ചെയ്തത്. ‘ഇവരെയൊക്കെ ആരാണ് പ്രസവിക്കുന്നതും വളർത്തുന്നതും, കഷ്ടം!’ എന്നും അവർ പരിഹസിച്ചു.

സ്വയം ‘പാറ്റകൾ’ എന്ന് വിശേഷിപ്പിച്ച പ്രതിഷേധക്കാരെ കങ്കണ കടന്നാക്രമിച്ചു. ‘വൈവിധ്യമാർന്ന ഭംഗിയുള്ള, സംസ്കാരത്തിലും ചാരുതയിലും വേരൂന്നിയ ജനങ്ങളുള്ള നാടാണ് ഇന്ത്യ. നിങ്ങൾ സ്വയം പാറ്റകൾ എന്ന് വിളിക്കുകയും അതുപോലെ പെരുമാറുകയും ചെയ്യുന്നു. ലോകത്തിന് മുന്നിലേക്ക് നിങ്ങളുടെ അഴുക്കും ചവറും വൃത്തികേടുകളും വലിച്ചെറിയുകയാണ് നിങ്ങൾ. ഈ റീലുകൾ കണ്ട് എന്റെ മനസ്സ് തകർന്നിരിക്കുകയാണ്. എനിക്കിപ്പോൾ ഡിജിറ്റൽ ഡിറ്റോക്സും മാനസിക രോഗശാന്തിയും ആവശ്യമാണ്’.

സമരത്തിൽ പങ്കെടുത്ത യുവതികളെയും ഹൈന്ദവ സ്ത്രീകളെയും കേന്ദ്രീകരിച്ചായിരുന്നു കങ്കണയുടെ ഏറ്റവും വിവാദപരമായ കടന്നാക്രമണം. ‘പാശ്ചാത്യവൽക്കരിക്കപ്പെട്ട ഭാരതീയ സ്ത്രീകൾ’ എന്ന് വിശേഷിപ്പിച്ച കങ്കണ, അവർക്ക് വീട്ടുജോലികൾ ചെയ്യാൻ പോലും അർഹതയില്ലെന്ന് ആരോപിച്ചു.

‘ലഹരിമരുന്നുകളും മദ്യവും ഉപയോഗിക്കാനും മാതാപിതാക്കളുടെ അധ്വാനത്തിൽ ജീവിക്കാനും മടിയില്ലാത്ത തരത്തിൽ അവർ അധഃപതിച്ചിരിക്കുന്നു. ഇവരെ ഞാൻ ‘ജനറേഷൻ ഗട്ടർ’ എന്ന് വിളിക്കുന്നു. വ്യവസ്ഥിതിക്ക് നൽകാ9 ഇവരുടെ കയ്യിൽ ഒന്നുമില്ല. പഠനത്തിൽ ഇവർ ഒട്ടും മിടുക്കരല്ല. ഒരു വീട്ടമ്മയാകാൻ പോലും യോഗ്യതയില്ലാത്ത വിധം അത്രയും വിരൂപരും അഴിമതിക്കാരുമാണ് ഇവർ’- കങ്കണ കുറിച്ചു.

കങ്കണയുടെ അധിക്ഷേപ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാക്കൾ ശക്തമായി രംഗത്തെത്തി. പ്രക്ഷോഭത്തിനിടെ പൊലീസ് വിദ്യാർഥികളെ അതി ക്രൂരമായി മർദ്ദിച്ചപ്പോൾ ഒരു സ്ത്രീയായിരുന്നിട്ടുപോലും കങ്കണക്ക് അൽപം പോലും പശ്ചാത്താപം തോന്നിയില്ലേ എന്ന് കോൺഗ്രസ് നേതാവ് ഭായ് ജഗ്താപ് ചോദിച്ചു.

കങ്കണ ഉപയോഗിച്ച ഭാഷക്കെതിരെ എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താനും രംഗത്തുവന്നു. സ്വന്തം എം.പിയുടെ തരംതാണ ഭാഷ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൗരവമായി കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെരുവിലിറങ്ങി സർക്കാറിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്ന പ്രക്ഷോഭ രീതികളെ വിമർശിച്ചുകൊണ്ട് ഇതിനുമുമ്പും കങ്കണ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധക്കാർക്കെതിരെ രംഗത്തുവന്നിരുന്നു.