ജി20 ഉച്ചകോടി സമാപിച്ചു

 

ഡല്‍ഹി : ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടി സമാപിച്ചു. മികച്ച ലോകത്തിന് ഗുണകരമായ ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ നടന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ന്‍ യുദ്ധം പരാമര്‍ശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് ഉച്ചകോടി വിലയിരുത്തി.

ലോകത്തെ സുപ്രധാന വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകളാണ് രണ്ട് ദിവസത്തെ ജി 20 ഉച്ചകോടിയില്‍ നടന്നത്. യുക്രെയ്ന്‍ – റഷ്യ യുദ്ധം പ്രതിപാദിച്ചുള്ള സംയുക്ത പ്രസ്താവന ജി20 അംഗീകരിച്ചു. സംയുക്ത പ്രഖ്യാപനത്തില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധ വിഷയത്തില്‍ സമവായം ഉണ്ടാക്കാന്‍ വേണ്ടി 200 മണിക്കൂറെടുത്താണ് പലപ്പോഴായി ചര്‍ച്ചകള്‍ നടന്നത്. 300 യോഗങ്ങളിലായി 15 ഡ്രാഫ്റ്റ് തയ്യാറാക്കി. യുക്രെയ്ന്‍ യുദ്ധത്തില്‍ രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസത്തിനിടെ ജി20യുടെ ഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ചത് ഇന്ത്യയുടെ വന്‍ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. സംയുക്ത പ്രഖ്യാപനമുണ്ടായിരുന്നില്ലെങ്കില്‍ നയതന്ത്രപരമായും അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. ഉച്ചകോടിയില്‍ പ്രഖ്യാപനമുണ്ടായില്ലെങ്കില്‍ അത് സമ്മേളനത്തിന്റെ പരാജയമായി കണക്കാക്കപ്പെടും എന്ന വിലയിരുത്തലാണ് ഇന്ത്യയെ ഇക്കാര്യത്തില്‍ കഠിന പ്രയത്‌നത്തിനു പ്രേരിപ്പിച്ചത്.

ഒരു ഭാവി പ്രമേയത്തിലാണ് സമാപന ദിനമായ ഇന്ന് ചര്‍ച്ചകള്‍ നടന്നത്. ഭാവിയിലെ വെല്ലുവിളികള്‍, സാങ്കേതിക വിഷയങ്ങള്‍, പരിസ്ഥിതി സംരക്ഷണം, സാമ്പത്തി വിഷയങ്ങള്‍ അടക്കമുള്ളവ ചര്‍ച്ച ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി നേതാക്കള്‍ പ്രഗതി മൈതാനില്‍ വൃക്ഷ തൈകള്‍ നട്ടു. രാവിലെ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് നേതാക്കള്‍ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ എത്തിയത്. ഇന്നത്തെ ചര്‍ച്ചയില്‍ പെങ്കെടുക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മടങ്ങിപ്പോയിരുന്നു.