ഇന്ധന വില വർധന ; രാജ്യത്ത് സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികൾ നാളെ പണിമുടക്കും
ഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയിലെ തൊഴിലാളികൾ നാളെ രാജ്യവ്യാപകമായി പണിമുടക്കും. നാളെ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ധനവില വർധനവ്, കുറഞ്ഞ കൂലി, നീണ്ട തൊഴിൽ സമയം എന്നിവയിൽ പ്രതിഷേധിച്ചാണ് സമരമെന്ന് യൂണിയനുകൾ വ്യക്തമാക്കി. ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസസ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. രാജ്യത്തെ മുഴുവൻ ഗിഗ് തൊഴിലാളികളും പണിമുടക്കിൽ പങ്കാളികളാകണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കുറഞ്ഞ കൂലിയും നീണ്ട തൊഴിൽ സമയവും കാരണം തങ്ങൾ നേരത്തെ തന്നെ കടുത്ത പ്രതിസന്ധിയിലാണെന്നും, ഇതിനിടയിൽ പെട്രോൾ വില വീണ്ടും വർധിച്ചത് ജീവിതം കൂടുതൽ ദുരിതത്തിലാക്കിയെന്നും തൊഴിലാളികൾ പറയുന്നു. നാളത്തെ പണിമുടക്ക് ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയെ രാജ്യവ്യാപകമായി ബാധിച്ചേക്കും.
അതിനിടെ, പെട്രോൾ-ഡീസൽ വിലവർധനവ് രാജ്യത്ത് കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ധനവില വർധിക്കുന്നതോടെ ഓട്ടോ, ടാക്സി നിരക്കുകൾ വരും ദിവസങ്ങളിൽ കുത്തനെ ഉയർന്നേക്കാം. നിലവിൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സി കമ്പനികളും നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.