സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടന്‍ വിക്രമിന് വനം വകുപ്പിന്റെ നോട്ടീസ്

വിക്രമിന്റെ ബന്ധുവിന് കുരങ്ങിനെ നല്‍കിയതിലെ അന്വേഷണം കേരളത്തിലേക്കും നീളും

 

കുരങ്ങിനെ ഇന്ത്യയില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം

സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടന്‍ വിക്രമിന് തമിഴ്‌നാട് വനം വകുപ്പിന്റെ നോട്ടീസ്. മൂന്ന് ദിവസത്തിനകം ഹാജരായി വിശദീകരണം നല്‍കണം. സിനിമാ ലൊക്കേഷനില്‍ എത്തിയാണ് നോട്ടീസ് കൈമാറിയത്. വീഡിയോ ചിത്രീകരിച്ച സാഹചര്യം വിശദീകരിക്കണം. കുരങ്ങിനെ ഇന്ത്യയില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം

വിക്രമിന്റെ ബന്ധുവിന് കുരങ്ങിനെ നല്‍കിയതിലെ അന്വേഷണം കേരളത്തിലേക്കും നീളും. കുരങ്ങിനെ ചെന്നൈയില്‍ എത്തിച്ചത് ഈറോഡിലെ ബിസിനസുകാരനാണ്. ഇയാളുടെ വീട്ടില്‍ ഏഴു ആഫ്രിക്കന്‍ കാട്ടുപൂച്ചകളെ കണ്ടെത്തി. ഇതില്‍ മൂന്ന് എണ്ണം കേരളത്തില്‍ നിന്ന് എത്തിച്ചതെന്നാണ് മൊഴി. രേഖകള്‍ ഹാജരാക്കാന്‍ തമിഴ്‌നാട് വനം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായി റീല്‍ ചെയ്തതോടെയാണ് നടന്‍ വിക്രം വിവാദത്തിലായത്. റീല്‍ വിവാദമായതോടെ നടന്‍ റീല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്തു. ലാര്‍ ഗിബ്ബണ്‍ എന്ന വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായാണ് വിക്രം റീല്‍ ചെയ്തത്. ദേശീയ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പട്ടികയിലുള്ള കുരങ്ങാണിത്.