സൗദിയിലും ഒമാനിലും വിമാന സർവിസുകൾ പുനരാരംഭിച്ചു
സൗദി, ഒമാൻ വിമാന സർവിസുകൾ പുനരാരംഭിച്ചു. ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സർവിസാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും തുടങ്ങിയത്. എയർ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ദുബൈയിലേക്കും തിരിച്ചും ഇന്നു മുതൽ സർവിസ് നടത്തും.
കോഴിക്കോട് : സൗദി, ഒമാൻ വിമാന സർവിസുകൾ പുനരാരംഭിച്ചു. ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സർവിസാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും തുടങ്ങിയത്. എയർ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ദുബൈയിലേക്കും തിരിച്ചും ഇന്നു മുതൽ സർവിസ് നടത്തും.
കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്കും, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മസ്‌കത്തിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസ് സർവിസ് നടത്തും. ദുബൈയിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യ സർവിസ് നടത്തും. ഇൻഡിഗോ ഗൾഫിലെ 8 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഇന്ന് 34 സർവിസാണ് നടത്തുക. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്‌കത്ത് സർവിസുകളും ഇതിൽ ഉൾപ്പെടും.
ഫുജൈറയിൽ നിന്ന് മുംബൈയിലേക്കും ഡൽഹിയിലേക്കുമുൾപ്പെടെ സ്‌പൈസ്‌ജെറ്റ് ഇന്ന് 14 സർവിസ് നടത്തും. ദുബൈയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 14 വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്‌സ് ഇന്ന് ഭാഗികമായ സർവിസ് നടത്തും. ദുബൈയിൽ നിന്ന് 100 സർവിസുകൾ വിവിധ രാജ്യങ്ങളിലേക്കു നടത്തുമെന്നാണ് അറിയിപ്പ്.
മുംബൈയിൽ നിന്ന് വൈകിട്ട് 7.20ന് ജിദ്ദയിലേക്കും, രാത്രി 11.55ന് ജിദ്ദയിൽ നിന്ന് തിരിച്ച് മുംബൈയിലേക്കും ആകാശ എയർ ഇന്ന് സർവിസ് നടത്തും. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ മാർച്ച് 7 വരെയുണ്ടാകില്ല. സംഘർഷം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇന്നലെ വരെ 2,300ലേറെ വിമാനസർവിസുകൾ മുടങ്ങിയെന്നാണ് വിവരം. ഇതിൽ 1,700ലേറെ സർവിസുകൾ ഇന്ത്യൻ കമ്പനികളുടേതും ബാക്കി വിദേശ കമ്പനികളുടേതുമാണ്.
ഇറാനിലുടനീളം ഇസ്രായേലും അമേരിക്കയും വ്യാപക ബോംബിങ് തുടരുകയാണ്. മറുപടിയായി ഖത്തർ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ജോർഡൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി. ഇതേത്തുടർന്ന്, ദുബൈ വിമാനത്താവളത്തിൽ നിന്നും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു.