വാരാണസിയിലെ മത്സ്യ-മാംസ കച്ചവടം നിര്‍ത്തലാക്കും; 6 മാസത്തിനുള്ളില്‍ കടകളെല്ലാം നഗരത്തിന് പുറത്തേയ്ക്ക് മാറ്റും

ശനിയാഴ്ച നടന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ യോഗത്തിലാണ് ഈ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചത്.

 

നഗര പരിപാലനം, ശുചീകരണം എന്നിവ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഈ തീരുമാനം

വാരാണസി നഗരത്തിനുള്ളിലെ എല്ലാ മത്സ്യ -മാംസ കച്ചവടം നിര്‍ത്തലാക്കാന്‍ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റെ തീരുമാനം. നഗരത്തിന് പുറത്തേക്ക് ഇത്തരം കച്ചവടസ്ഥാപനങ്ങള്‍ മാറ്റിസ്ഥാപിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നഗര പരിപാലനം, ശുചീകരണം എന്നിവ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഈ തീരുമാനം എന്നാണ് വിശദീകരണം. ശനിയാഴ്ച നടന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ യോഗത്തിലാണ് ഈ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചത്. മേയര്‍ അശോക് തിവാരി അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം.

നഗരത്തിന്റെ വികസനം, അനധികൃത കയ്യേറ്റം, പൊതുകാര്യ ക്ഷേമം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായി. ഇതില്‍ ഏറ്റവും പ്രധാന തീരുമാനം കച്ചവടങ്ങള്‍ മാറ്റി സ്ഥാപിക്കുക എന്നതായിരുന്നു. നഗരത്തിന് പുറത്തെ പ്രാന്തപ്രദേശങ്ങളിലേക്ക് മാര്‍ക്കറ്റ് കൃത്യമായി തന്നെ മാറ്റിസ്ഥാപിക്കാനുള്ള ഒരു പദ്ധതി മുന്‍സിപ്പാലിറ്റി അംഗീകരിച്ച് കഴിഞ്ഞുവെന്ന് പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് ശ്രീവാസ്തവ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി അഞ്ച് സൈറ്റുകള്‍ കണ്ടുവച്ചിട്ടുണ്ടെന്ന് മുന്‍സിപ്പല്‍ കമ്മീഷണര്‍ ഹിമാന്‍ഷു നാഗ്പാല്‍ അറിയിച്ചിട്ടുണ്ട്.