രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അംഗീകാരം; 'ക്യൂഡെങ്ക' ഒരു മാസത്തിനകം
രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അംഗീകാരം നൽകി. ജാപ്പനീസ് കമ്പനിയായ ടക്കേഡ ബയോ ഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ച 'ക്യൂഡെങ്ക" എന്ന വാക്സിനാണ് ഡ്രഗ്സ് കൺട്രോർ ജനറൽ ഒഫ് ഇന്ത്യ(ഡി.ജി.സി.ഐ) വിതരണാനുമതി നൽകിയത്. ഒരുമാസത്തിനുള്ളിൽ വാക്സിൻ എത്തിക്കുമെന്ന് ടക്കേഡ അറിയിച്ചു. 2022ൽ വികസിപ്പിച്ച വാക്സിൻ 42 രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അംഗീകാരം നൽകി. ജാപ്പനീസ് കമ്പനിയായ ടക്കേഡ ബയോ ഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ച 'ക്യൂഡെങ്ക" എന്ന വാക്സിനാണ് ഡ്രഗ്സ് കൺട്രോർ ജനറൽ ഒഫ് ഇന്ത്യ(ഡി.ജി.സി.ഐ) വിതരണാനുമതി നൽകിയത്. ഒരുമാസത്തിനുള്ളിൽ വാക്സിൻ എത്തിക്കുമെന്ന് ടക്കേഡ അറിയിച്ചു. 2022ൽ വികസിപ്പിച്ച വാക്സിൻ 42 രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. വാക്സിൻ സ്വീകരിക്കുന്നതിനു മുമ്പ് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പ്രീ വാക്സിൻ രക്തപരിശോധന ആവശ്യമില്ല. ഡെങ്കി വൈറസിന്റെ നാലു വകഭേദങ്ങളെ ഇത് പ്രതിരോധിക്കും.
ഡെങ്കിപ്പനി ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ഇത് ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ നിർദ്ദേശിച്ചിരുന്നു. അവരുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ മൂന്നിൽ ഒന്ന് ഡെങ്കി കേസുകളും ഇന്ത്യയിലാണ്.നാലു വയസുമുതൽ 60 വയസുവരെ പ്രായമുള്ളവർക്ക് നൽകാം. മൂന്നുമാസ ഇടവേളയിൽ രണ്ട് ഡോസ് സ്വീകരിക്കണം. വിലയിൽ തീരുമാനമായിട്ടില്ല. ഒരു ഡോസിന് 3000നും 6000നുമിടയിൽ വരുമെന്നാണ് സൂചന.പാർശ്വഫലങ്ങൾ ഇല്ല. എന്നാൽ കുത്തിവച്ച ഭാഗത്ത് രണ്ടു ദിവസം നീണ്ടുനിന്നേക്കാവുന്ന നേരിയ ചുവപ്പുനിറവും വേദനയും നേരിയ തോതിൽ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടേക്കാം.