മകളുടെ മരണത്തില്‍ നഷ്ടപരിഹാരം ലഭിച്ചതറിയാതെ പിതാവിന്റെ മരണം

 

ജാഹ്നവിയുടെ മരണത്തോടെ മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.

 

ഫെബ്രുവരി പത്തിനാണ് പൊലീസ് കോണ്‍സ്റ്റബിളായ ശ്രീകാന്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

യുഎസില്‍ പൊലീസ് വാഹനം ഇടിച്ച് മരിച്ച 23കാരി ജാഹ്നവി കണ്ഡുലയുടെ പിതാവ് അന്തരിച്ചു. കുടുംബത്തിന് വാഷിങ്ടണ്‍ സിയാറ്റില്‍ നഗര ഭരണകൂടം നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ജാഹ്നവിയുടെ പിതാവ് കണ്ഡുല ശ്രീകാന്ത് മരിച്ചത്. ഫെബ്രുവരി പത്തിനാണ് പൊലീസ് കോണ്‍സ്റ്റബിളായ ശ്രീകാന്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ജാഹ്നവിയുടെ മരണത്തോടെ മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.

മകളുടെ മരണത്തിന് ശേഷം നീണ്ട അവധിയില്‍ പ്രവേശിച്ചിരുന്ന കണ്ഡുല ശ്രീകാന്ത് നിയമനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. ഈയടുത്താണ് അദ്ദേഹം ഗുണ്ടക്കല്ലില്‍ ഹെഡ് കോണ്‍സ്റ്റബിളായി നിയമിതനായത്. ജോലിയില്‍ പ്രവേശിക്കാനായി ഗുണ്ടക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായത്. നഷ്ടപരിഹാരം ലഭിച്ചെന്ന് അറിയാതെയുള്ള അദ്ദേഹത്തിന്റെ മരണം വേദനിപ്പിക്കുന്നതായി ബന്ധുക്കള്‍ പ്രതികരിച്ചു.


കഴിഞ്ഞ ദിവസമായിരുന്നു സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് ജാഹ്നവിയുടെ കുടുംബത്തിന് 29ദശലക്ഷം ഡോളര്‍ (262കോടി രൂപ)ന്റെ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ജാഹ്നവിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും സിറ്റി അറ്റോര്‍ണി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
2023 ജനുവരി 23നായിരുന്നു ജാഹ്നവിയുടെ മരണത്തിന് ഇടയാക്കിയ അപകടം. നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ ജാഹ്നവി. 2023ല്‍ സിയാറ്റിലില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ പൊലീസ് വാഹനം ഇടിച്ചാണ് പെണ്‍കുട്ടി മരിച്ചത്.