‘ബംഗാളിൽ യോഗ്യരായ അനേകം വോട്ടർമാരെ കൂട്ടത്തോടെ വെട്ടുന്നത് തടയണം’; മമത ബാനർജി സുപ്രീംകോടതിയിൽ
പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കേ പേരിലെ വ്യത്യാസങ്ങൾക്കും അക്ഷരത്തെറ്റുകൾക്കും നോട്ടീസയച്ച്, യോഗ്യരായ അനേകം വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റാനുള്ള തെരഞ്ഞെടുപ്പ് ക
ന്യൂഡൽഹി: പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കേ പേരിലെ വ്യത്യാസങ്ങൾക്കും അക്ഷരത്തെറ്റുകൾക്കും നോട്ടീസയച്ച്, യോഗ്യരായ അനേകം വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി സുപ്രീംകോടതിയിൽ. ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷം പുതുക്കിയ നിലവിലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ നിർദേശം നൽകണമെന്ന് മമത ബാനർജി ഹരജിയിൽ ബോധിപ്പിച്ചു. എസ്.ഐ.ആർ വോട്ടർമാർക്ക് യുദ്ധക്കളമാക്കി മാറ്റുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ ചെയ്തത്.
പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അതോടെ വോട്ടർ പട്ടിക പ്രായോഗികമായി മരവിപ്പിക്കും. തെരഞ്ഞെടുപ്പ് കമീഷൻ ഭരണഘടനാവിരുദ്ധമായും നിയമവിരുദ്ധമായും തിരക്കിട്ട് എടുത്ത നടപടിയുടെ ഫലമായി പരാതി പരഹരിക്കാനുള്ള സമയം കിട്ടാതെ അനേകം പേരുടെ വോട്ടവകാശം ഇല്ലാതാകുമെന്നും മമത ചൂണ്ടിക്കാട്ടി.
പേരിലെ വ്യത്യാസങ്ങൾക്കും അക്ഷരത്തെറ്റുകൾക്കും മറ്റും വോട്ടർമാരെ ഹിയറിങ്ങിന് വിളിക്കാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണം. ഇത്തരം പിശകുകൾ ലഭ്യമായ രേഖകൾ വെച്ച് സ്വമേധയാ തിരുത്തുകയാണ് വേണ്ടത്. തിരിച്ചറിയൽ രേഖയായി കമീഷൻ ഉത്തരവിൽ പറഞ്ഞ എല്ലാ രേഖകളും അംഗീകരിക്കുകയും വേണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.