കുളിപ്പിക്കുന്നതിനിടെ ആനകൾ തമ്മിൽ ആക്രമണം;  ഇടയിൽപ്പെട്ട  വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

കുളിപ്പിക്കുന്നതിനിടെ ആനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിൽ പെട്ട വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിനി ജ്യുനേഷ് (33) ആണ് മരിച്ചത്. കർണാടകയിലെ കുടകിലുള്ള ദുബാരേ ആന ക്യാംപിൽ വച്ചാണ് ദാരുണമായ സംഭവം. ആനകളെ കുളിപ്പിക്കാനായി എത്തിച്ചപ്പോൾ കാഞ്ചൻ എന്ന ആന മാർത്താണ്ഡ എന്ന ആനയെ ആക്രമിക്കുകയായിരുന്നു.

 

കുടക്: കുളിപ്പിക്കുന്നതിനിടെ ആനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിൽ പെട്ട വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിനി ജ്യുനേഷ് (33) ആണ് മരിച്ചത്. കർണാടകയിലെ കുടകിലുള്ള ദുബാരേ ആന ക്യാംപിൽ വച്ചാണ് ദാരുണമായ സംഭവം. ആനകളെ കുളിപ്പിക്കാനായി എത്തിച്ചപ്പോൾ കാഞ്ചൻ എന്ന ആന മാർത്താണ്ഡ എന്ന ആനയെ ആക്രമിക്കുകയായിരുന്നു. ആനകളെ നിയന്ത്രിക്കാൻ പാപ്പാന്മാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പരസ്പരമുള്ള ആക്രമണത്തിനിടെ ഒരു ആന നില തെറ്റി ജ്യുനേഷിന്‍റെ മേലേക്ക് വീഴുകയായിരുന്നു.

ജ്യുനേഷ്  സംഭവ സ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. കർണാടക വനം വകുപ്പ് മന്ത്രി ഈശ്വർ ബി ഖാന്ദ്രേ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ആന ക്യാംപുകളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ആനയുടെ തുമ്പിക്കൈയിൽ സ്പർശിക്കുന്നതിൽ നിന്നും ആനയ്ക്കൊപ്പം ചേർന്നു നിന്ന് ഫോട്ടോ എടുക്കുന്നതിനും ആനയെ കുളിപ്പിക്കുന്നതിനും ഇനി വിനോദസഞ്ചാരികൾക്ക് അവസരം നൽകില്ല. ആനയുൾപ്പെടെയുള്ള വന്യജീവികളിൽ നിന്ന് സഞ്ചാരികൾ സുരക്ഷിതമായ അകലം പാലിക്കാനും വനം വകുപ്പ് നിർദേശിച്ചിട്ടുണ്ട്.