മധ്യപ്രദേശിൽ എട്ടാം ക്ലാസുകാരി കൂട്ടബലാത്സംഗത്തിനിരയായി; നാല് പേർ അറസ്റ്റിൽ
ഭോപ്പാല്‍: മധ്യപ്രദേശില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. നാല് പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയുംസുഹൃത്തും ബോര്‍ഡ് പരീക്ഷ കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. ഈ സമയം ബൈക്കില്‍ അതുവഴി വരികയായിരുന്ന പരിചയക്കാരന്‍ ഇരുവരെയും ബൈക്കില്‍ കയറ്റി. വഴിയില്‍ വച്ച് സുഹൃത്തിനെ ഇറക്കിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ അടുത്തുള്ള ഖനിയുടെ ഭാഗത്തേക്ക് കൊണ്ടുപോകുകയും സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു..
ബലമായി മദ്യം നല്‍കിയ ശേഷമായിരുന്നു പെൺകുട്ടിയെ സംഘം പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം പെൺകുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ച് പോകുകയും ചെയ്തു. സംഭവത്തിലെ മുഖ്യപ്രതിയായ മിന്റു ജയ്‌സ്വാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനായിരുന്നെന്നും അതിനാലാണ് പണ്‍കുട്ടി ബൈക്കില്‍ കയറിയതെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. മിന്റു ജയ്‌സ്വാള്‍(24), രവിനന്ദന്‍ സിങ് ഗൗര്‍(22), നീരജ് ജയ്‌സ്വാള്‍(21), സുഭാഷ് ജയ്‌സ്വാള്‍(23) എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ തുടരുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.