കുടിവെള്ള പൈപ്പ് വഴി ലഭിച്ച മലിനജലം കുടിച്ച്‌ മധ്യപ്രദേശിലെ ഇൻഡോറില്‍ എട്ട് പേര്‍ മരിച്ചു

മധ്യപ്രദേശിലെ ഇൻഡോറില്‍ കുടിവെള്ളത്തില്‍ മലിനജലം കലർന്നതിനെത്തുടർന്ന് എട്ട് പേർ മരിച്ചു. നൂറിലധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോർപ്പറേഷൻ വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഡ്രെയിനേജ് പൈപ്പിലെ മലിനജലം കലർന്നതാണ് ദുരന്തത്തിന് കാരണമായത്

 

പൈപ്പ് ലൈനിന് മുകളില്‍ അനധികൃതമായി നിർമ്മിച്ച ടോയ്‌ലറ്റില്‍ നിന്നുള്ള മാലിന്യമാണ് കുടിവെള്ളത്തില്‍ കലർന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

മധ്യപ്രദേശിലെ ഇൻഡോറില്‍ കുടിവെള്ളത്തില്‍ മലിനജലം കലർന്നതിനെത്തുടർന്ന് എട്ട് പേർ മരിച്ചു. നൂറിലധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോർപ്പറേഷൻ വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഡ്രെയിനേജ് പൈപ്പിലെ മലിനജലം കലർന്നതാണ് ദുരന്തത്തിന് കാരണമായത്. മരിച്ച എട്ട് പേരില്‍ ആറ് പേർ സ്ത്രീകളാണ്. ഡിസംബർ 25 മുതല്‍ വിതരണം ചെയ്ത വെള്ളത്തിന് അസ്വാഭാവികമായ രുചിയും ഗന്ധവും ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു.

കുടിവെള്ള പൈപ്പ് ലൈനില്‍ ഉണ്ടായ ചോർച്ച വഴി മലിനജലം കലരുകയായിരുന്നു. പൈപ്പ് ലൈനിന് മുകളില്‍ അനധികൃതമായി നിർമ്മിച്ച ടോയ്‌ലറ്റില്‍ നിന്നുള്ള മാലിന്യമാണ് കുടിവെള്ളത്തില്‍ കലർന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

ഗുരുതരമായ വീഴ്ച വരുത്തിയ സോണല്‍ ഓഫീസർ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ഒരു സബ് എഞ്ചിനീയറെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

രോഗബാധിതരായ എല്ലാവരുടെയും ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഛർദ്ദി, വയറിളക്കം നിർജ്ജലീകരണം എന്നീ ലക്ഷണങ്ങളോടെയാണ് ഭൂരിഭാഗം ആളുകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ നൂറിലധികം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.