പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ ചരിത്രവിജയം ; നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്
പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ ചരിത്രവിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ബംഗാളിലെ വിജയം “ചരിത്രപരവും നിർണായകവുമായ വിജയം”എന്നാണ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്.
കൽക്കത്ത: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ ചരിത്രവിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ബംഗാളിലെ വിജയം “ചരിത്രപരവും നിർണായകവുമായ വിജയം”എന്നാണ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ, മോദിയെപ്പോലൊരു നേതാവിനെ ലഭിക്കാൻ ഇന്ത്യ ഭാഗ്യം ചെയ്തതാണെന്നും പശ്ചിമ ബംഗാളിൽ ആദ്യമായി ബി.ജെ.പി അധികാരം പിടിച്ചതിനാൽ ഇത് വലിയ രാഷ്ട്രീയ മാറ്റമാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ, ഈ വിജയം ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾ നൽകിയ ശക്തമായ പിന്തുണയുടെ പ്രതിഫലമാണെന്നും, മോദിയുടെ നേതൃത്വത്തെ പ്രശംസിക്കുന്നുവെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുനേതാക്കളും ഫോണിൽ സംസാരിച്ചിരുന്നു. ഇത് ആഗോളതലത്തിൽ മോദിയുടെയും ബി.ജെ.പിയുടെയും സ്വാധീനം വർധിക്കുന്നതിന്റെ സൂചനയായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷിക ദിനമായ മെയ് 9-ന് പുതിയ ബി.ജെ.പി സർക്കാർ അധികാരമേൽക്കും. ബംഗാളിന്റെ സാംസ്കാരിക പൈതൃകത്തിന് പ്രാധാന്യം നൽകുന്ന ചടങ്ങായിരിക്കുമിതെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ തൂത്തെറിഞ്ഞാണ് ഭാരതീയ ജനതാ പാർട്ടി അധികാരത്തിലേറുന്നത്. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെ.പി ബംഗാളിൽ ആദ്യമായി അധികാരമുറപ്പിച്ചത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള 15 വർഷത്തെ തൃണമൂൽ ഭരണത്തിനാണ് ബംഗാളിൽ അന്ത്യമായത്.
2021-ൽ 38 ശതമാനമായിരുന്ന ബി.ജെ.പിയുടെ വോട്ട് വിഹിതത്തിൽ ഗണ്യമായ വർധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. സ്വന്തം തട്ടകമായ ഭവാനിപൂരിൽ മമത ബാനർജി പരാജയപ്പെട്ടത് തൃണമൂലിന് കനത്ത ആഘാതമായി. ബി.ജെ.പിയുടെ സുവേന്ദു അധികാരി 15,105 വോട്ടുകൾക്കാണ് മമതയെ പരാജയപ്പെടുത്തിയത്. കൂടാതെ, മമത മന്ത്രിസഭയിലെ 63 ശതമാനം മന്ത്രിമാരും പരാജയപ്പെട്ടു. അതേസമയം, തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് മമത ബാനർജി രംഗത്തെത്തിയിട്ടുണ്ട്.