നിയമസഭാംഗങ്ങൾ അവരുടെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തൻറെ പേര് ഉപയോഗിക്കരുത് ; ഡി.കെ ശിവകുമാർ

കർണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ പാർട്ടിയിലെ ഉൾപ്പാർട്ടി നീക്കങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളിൽ നിന്ന് പരസ്യമായി അകലം പാലിച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.
 

 ബംഗളൂരു: കർണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ പാർട്ടിയിലെ ഉൾപ്പാർട്ടി നീക്കങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളിൽ നിന്ന് പരസ്യമായി അകലം പാലിച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. നിയമസഭാംഗങ്ങൾ അവരുടെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തൻറെ പേര് ഉപയോഗിക്കരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. 'എനിക്ക് വേണ്ടി ആരും സംസാരിക്കരുത്, ദയവായി അങ്ങനെ ചെയ്യരുത്' എന്നാണ് ശിവകുമാർ ബംഗളൂരുവിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.

'നിങ്ങൾക്ക് നിങ്ങളുടേതായ പ്രശ്‌നങ്ങളുണ്ടെങ്കിൽ, നിങ്ങൾ ഒരു എം.എൽ.എ ആണെങ്കിൽ മന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അധികാരം ആഗ്രഹിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ ചെയർമാൻ സ്ഥാനം ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ മുന്നോട്ട് പോയി അത് പിന്തുടരുക. പക്ഷേ ദയവായി എന്നെ അതിലേക്ക് വലിച്ചിഴക്കരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു' -അദ്ദേഹം പറഞ്ഞു.

ചില നിയമസഭാംഗങ്ങൾ രാജ്യ തലസ്ഥാനം സന്ദർശിക്കുകയോ വിദേശയാത്ര നടത്തുകയോ ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരം നീക്കങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു ശിവകുമാറിൻറെ മറുപടി. 'എം‌.എൽ‌.എമാർ ഡൽഹിയിലേക്കോ വിദേശത്തേക്കോ പോകുന്നതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല, ഞാൻ ഇതിൽ ഇടപെടുകയുമില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.